സർക്കാരിനെതിരെ പുതിയ അഴിമതി ആരോപണവുമായി രമേശ് ചെന്നിത്തല..
കൊല്ലം: മന്ത്രിസഭാ യോഗം പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് ഒയാസിസിന് ബ്രൂവറി അനുവദിച്ച തീരുമാനം വൻ അഴിമതിയെന്ന് രമേശ് ചെന്നിത്തല. പ്രകൃതിയോടും ജനങ്ങളോടും കടുത്ത അപരാധമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാരിസ്ഥിതിക പഠനം നടന്നിട്ടുണ്ടോയെന്നും ഒയാസിസിന് മാത്രം എങ്ങനെ അനുമതി കിട്ടിയെന്നും ടെൻഡർ ക്ഷണിച്ചോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
കഴിഞ്ഞ തവണ ബ്രൂവറി അനുവദിക്കാൻ അനുമതി കൊടുത്തപ്പോൾ ജനങ്ങൾ പ്രതിഷേധിച്ച സ്ഥലത്താണ് ഇപ്പോൾ വീണ്ടും അനുമതി കൊടുത്തത്. മുൻപ് 2022 ലും ബ്രൂവറി അനുവദിക്കാൻ സർക്കാർ തീരുമാനം എടുത്തിരുന്നു. പ്രതിപക്ഷം എതിർത്തപ്പോൾ പിന്നോട്ട് പോയി. തീരുമാനം ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നതാണ്. പ്ലാച്ചിമട സമരം നടത്തിയ ജനങ്ങളാണ് ഇവിടെയെന്നും ഇപ്പോൾ അതിനടുത്തായാണ് ബ്രൂവറിക്ക് അനുമതി നൽകിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.