അയോധ്യ തർക്കം പോലൊന്ന് ഇനി വേണ്ട, ഇന്ത്യയിൽ ഭൂരിപക്ഷവും ന്യൂനപക്ഷവും ഇല്ല.. ആശങ്ക പ്രകടിപ്പിച്ച് മോഹന്‍ ഭാഗവത്…
ക്ഷേത്ര-മസ്ജിദ് തര്‍ക്കങ്ങള്‍ കൂടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. രാമക്ഷേത്രം ഒരു വികാരമായിരുന്നു, എല്ലായിടത്തും ഇത് ഉദാഹരണമാക്കേണ്ടെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം. രാജ്യത്ത് വിവിധയിടങ്ങളില്‍ അയോധ്യ രാമക്ഷേത്രത്തിന് സമാനമായ അവകാശവാദങ്ങള്‍ ഉയര്‍ന്നുവരുന്നതിനിടെയാണ് മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം.
രാമക്ഷേത്രം ഒരു വികാരമായിരുന്നെന്നും സമാനമായ തർക്കങ്ങൾ എല്ലായിടത്തും ഉണ്ടാകേണ്ടതില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. വിവിധ മതവിശ്വാസങ്ങള്‍ സൗഹാര്‍ദപരമായി കഴിയുന്നതിന് ഇന്ത്യ ഒരു മാതൃക തീര്‍ക്കണമെന്നും മോഹൻ ഭാഗവത് പറഞ്ഞു.’ ഇന്ത്യയിൽ ഭൂരിപക്ഷവും ന്യൂനപക്ഷവും ഇല്ല, എല്ലാവരും ഒന്നാണ്. പഴയകാലത്തെ തെറ്റുകളിൽ നിന്ന് പാഠം ഉള്‍ക്കൊണ്ട് ലോകത്തിനു തന്നെ ഇന്ത്യ മാതൃകയാകണം.’- മോഹൻ ഭാഗവത് പറഞ്ഞു.
ഉത്തർപ്രദേശിലെ സംഭലിലെ ഷാഹി ജമാ മസ്ജിദ്, രാജസ്ഥാനിലെ അജ്മീര്‍ ഷരീഫ് തുടങ്ങിയ സ്ഥലങ്ങളിലെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഉടലെടുക്കുന്ന പുതിയ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിലാണ് മോഹൻ ഭാഗവത് നിലപാട് വ്യക്തമാക്കിയത്. ‘രാമക്ഷേത്രം ഒരു വിശ്വാസത്തിന്‍റെ വിഷയമായിരുന്നു. രാമക്ഷേത്രം നിര്‍മിക്കണമെന്ന് ഹിന്ദുക്കള്‍ ആഗ്രഹിച്ചിരുന്നു. എന്നാൽ, വിദ്വേഷത്തിന്‍റെയും ശത്രുതയുടെയും പേരിൽ മറ്റിടങ്ങളിൽ തര്‍ക്കമുണ്ടാക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല. മറ്റു മതങ്ങളെ അധിക്ഷേപിക്കുന്നത് നമ്മുടെ സംസ്കാരമല്ല. എല്ലാവര്‍ക്കും അവരുടെ വിശ്വാസ പ്രകാരം ആരാധന നടത്താൻ കഴിയണം.’- മോഹൻ ഭാഗവത് വ്യക്തമാക്കി.