നിലമ്പൂരിൽ നടക്കുന്നത് നീതിക്കായുള്ള പോരാട്ടം… മുഖ്യമന്ത്രിയുടെ മടിയിൽ കനവും മനസിൽ കള്ളവുമാണെന്ന് തിരിച്ചടിച്ച് പിവി അൻവർ…
വിവിധ സമുദായങ്ങളെ യൂസ് ആൻറ് ത്രോ രീതിയിൽ ആവശ്യത്തിന് ഉപയോഗിക്കുന്നതാണ് യഥാർത്ഥ വഞ്ചനയെന്ന് മുഖ്യമന്ത്രിക്ക് മറുപടി നൽകി പിവി അൻവർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രിക്ക് മറുപടി നൽകിയിരിക്കുന്നത്. അൻവർ വഞ്ചിച്ചത് കൊണ്ടാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് ഉണ്ടായതെന്ന് മുഖ്യമന്ത്രി വിമർശിച്ചിരുന്നു, ഇതിനാണ് അൻവർ മറുപടി നൽകിയത്. നിലമ്പൂരിൽ നടക്കുന്നത് നീതിക്കായുള്ള പോരാട്ടമാണെന്ന് അൻവർ പറഞ്ഞു. മുഖ്യമന്ത്രിയുടെ മടിയിൽ കനവും മനസിൽ കള്ളവുമാണ്.
നിലമ്പൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിൻറെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുമ്പോഴാണ് മുഖ്യമന്ത്രിയുടെ വിമർശനം. എം സ്വരാജിൻറെ സ്ഥാനാർത്ഥി പ്രഖ്യാപനം മണ്ഡലത്തിൽ മാത്രമല്ല, സംസ്ഥാനത്ത് തന്നെ നല്ല സ്വീകാര്യത ലഭിച്ചു. സ്വരാജിൻറെ സ്ഥാനാർത്ഥിത്വം നാട് സ്വീകരിച്ചതിൽ ആശ്ചര്യമില്ല. ക്ലീൻ ഇമേജ് നിലനിർത്തുന്നയാളാണ് സ്വരാജ്. അഭിമാനത്തോടെ, തല ഉയർത്തി വോട്ട് ചോദിക്കാൻ അദ്ദേഹത്തിന് കഴിയും. കറ കളഞ്ഞ വ്യക്തിത്വമാണ് സ്വരാജിൻറേത്. നമ്മൾ ചതിക്ക് ഇരയായിതിൻറെ ഭാഗമായാണ് തെരഞ്ഞെടുപ്പ് നേരിടേണ്ടി വന്നത്. വാഗ്ദാനം നൽകുക, പിന്നെ മറക്കുക എന്ന രീതി എൽഡിഎഫിനില്ലെന്ന് ജനങ്ങൾക്ക് അനുഭവത്തിലൂടെ ബോധ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഒരു ആശങ്കയുമില്ലാതെയാണ് ഇടതു മുന്നണി തെരെഞ്ഞെടുപ്പിനെ നേരിടുന്നതെന്നും പിണറായി വിജയൻ പറഞ്ഞു. സ്വരാജിൻറെ കൈപിടിച്ചു ഉയർത്തികൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിലമ്പൂരിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടത്. കേരളത്തിന് കിട്ടിയ സൽപ്പേരിൽ പ്രധാനം അഴിമതി കുറഞ്ഞ സംസ്ഥാനമെന്നതാണ്. ഇത് കൈവന്നത് എൽഡിഎഫിന് നാടിനോടുള്ള പ്രതിബദ്ധത മൂലമാണ്. തങ്ങൾക്കുള്ളത് ഇങ്ങോട്ട് പോരട്ടെയെന്നത് എൽഡിഎഫ് സംസ്ക്കാരമല്ല. എൽഡിഎഫ് പരിപാടിയിൽ എൽഡിഎഫിൻറെ പൊതു അടയാളങ്ങൾ മാത്രമേ ഉപയോഗിക്കാവൂവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
യുഡിഎഫ് സർക്കാർ വരുത്തിയ ക്ഷേമ പെൻഷൻ കുടിശിക തീർത്ത് നൽകി. ഭരണ തുടർച്ച ഉണ്ടാവണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. എം.സ്വരാജിനെ ഞങ്ങൾ നിയമസഭയിൽ കാത്തിരിക്കുന്നുവെന്നും നിങ്ങൾ തെരഞ്ഞെടുത്ത് അയക്കണമെന്നും പിണറായി വിജയൻ പറഞ്ഞു. ചതി, വഞ്ചന എന്നൊക്കെ പറഞ്ഞെങ്കിലും പി.വി.അൻവറിനെക്കുറിച്ച് നേരിട്ട് ഒന്നും പറയാതെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശനം ഉന്നയിച്ചത്.