ആണവ ഭീഷണി ഇന്ത്യയോട് വേണ്ട.. ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം രാജ്യത്തെ സ്ത്രീകൾക്ക് സമർപ്പിക്കുന്നു.. ആദ്യ പ്രതികരണം….
ഓപ്പറേഷന്‍ സിന്ദൂര്‍ എന്നത് വെറുമൊരു പേരല്ല, 140 കോടി ഇന്ത്യക്കാരുടെ വികാരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യാ – പാക് വെടിനിര്‍ത്തലിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ഇനി ഒരു ആണവ ഭീഷണിയും സഹിക്കാനാകില്ല, ആണവായുധ ഭീഷണി ഇന്ത്യയോടു വേണ്ട, അത് പറഞ്ഞുള്ള ബ്ലാക്മെയിലിങ് വിലപ്പോകില്ലെന്നും മോദി മുന്നറിയിപ്പ് നൽകി.
പഹൽഗാം ഭീകരാക്രമണം തന്നെ വ്യക്തിപരമായി വേദനിപ്പിച്ചു. പുരുഷന്മാർ സ്വന്തം മക്കളുടെയും ഭാര്യമാരുടെയും മുന്നിൽ മരിച്ചുവീണു. ഭീകരതക്കെതിരെ രാജ്യം ഒറ്റക്കെട്ടായി പോരാടി. ഇന്ത്യയുടെ ശക്തി വെളിപ്പെടുത്തി. സേനകൾക്ക് പൂർണ്ണ സ്വാതന്ത്ര്യം തങ്ങൾ നൽകി. എല്ലാ ഭീകരരും സിന്ദൂർ എന്താണെന്ന് അറിഞ്ഞു. പാകിസ്താനിലെ തീവ്രവാദികളുടെ കേന്ദ്രങ്ങൾ തകർത്തു. തീവ്രവാദികളുടെ മണ്ണിലാണ് തങ്ങൾ മറുപടി നൽകിയത്. ഇന്ത്യയുടെ ഡ്രോണുകൾ ഭീകര കേന്ദ്രങ്ങൾ തകർത്തു. തീവ്രവാദികൾ ഒരിക്കലും പ്രതീക്ഷിക്കാത്ത അടിയാണ് നൽകിയത്. തീവ്രവാദികൾ നമ്മുടെ സഹോദരിമാരുടെ സിന്ദൂരമാണ് മായ്ച്ചുകളഞ്ഞത്. സേനകൾക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകി പ്രതികാരം തങ്ങൾ ചെയ്തുവെന്നും പ്രധാനമന്ത്രി പ്രതികരിച്ചു.
100 തീവ്രവാദികളെയാണ് വകവരുത്തിയത്. ആഗോള തീവ്രവാദവുമായി ബന്ധമുള്ള കേന്ദ്രങ്ങളാണ് തകർത്തത്. പാകിസ്താൻ നമ്മുടെ സ്കൂളുകളും കോളജുകളും ആരാധനാലയങ്ങളും ലക്ഷ്യമിട്ടു. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം പാകിസ്താന്റെ ഡ്രോണുകളെ ആകാശത്തിൽ വച്ച് ഭസ്മം ആക്കി. കഴിഞ്ഞ ദിവസങ്ങളിൽ പാകിസ്താന്റെ ശരിക്കുമുള്ള മുഖം പുറത്തുവന്നു. പാകിസ്താന്റെ ഹൃദയത്തിൽ വരെ ഇന്ത്യ തിരിച്ചടിച്ചു. ഇരകളുടെ മതം തെരഞ്ഞാണ് ഭീകരർ ആക്രമിച്ചത്. മൂന്ന് സേനകളും ബിഎസ്എഫും സൈനിക വിഭാഗവും അതീവ ജാഗ്രതയിൽ തന്നെയാണ്. ഓപ്പറേഷൻ സിന്ദൂർ ഭാരതത്തിന്റെ നീതികൂടിയാണെന്നും ഭാരതത്തിന്റെ ഭീകരതക്കെതിരെയുള്ള നയമാണെന്നും അദ്ദേഹം പറഞ്ഞു.