വിരലുകൾക്കിടയിൽ പേന വെച്ചമർത്തി, അധ്യാപകന്റെ മർദ്ദനത്തിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കി

അധ്യാപകൻ മർദ്ദിച്ചതിൽ മനംനൊന്ത് 11-ാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി. മധ്യപ്രദേശിലെ രേവ ജില്ലയിലെ സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിനിയാണ് ആത്മഹത്യ ചെയ്തത്. അധ്യാപകൻ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ഒരു കുറിപ്പ് എഴുതിയതായി പൊലീസ് വെള്ളിയാഴ്ച പറഞ്ഞു. അവരുടെ നോട്ട്ബുക്കിൽ നിന്ന് സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പ് പൊലീസ് കണ്ടെടുത്തു.
അധ്യാപകൻ അടിക്കുന്നതിനിടെ തന്റെ കൈ പിടിച്ചുവെന്നും അയാളുടെ അടച്ച മുഷ്ടി തുറക്കാൻ വെല്ലുവിളിച്ചുവെന്നും കുറിപ്പിൽ പറയുന്നു. ശിക്ഷയുടെ മറവിൽ അധ്യാപകൻ തന്റെ വിരലുകൾക്കിടയിൽ ഒരു പേനവെച്ച് അമർത്തിയെന്നും കുട്ടി പറയുന്നു. ബെഞ്ചിൽ ഇരിക്കുമ്പോൾ അധ്യാപകൻ അശ്രദ്ധമായി തന്റെ കൈ പിടിച്ചുവെന്നും കൈ എത്ര തണുത്തതാണെന്ന് തന്നോട് പറയാറുണ്ടെന്നും വിദ്യാർത്ഥിനി ആരോപിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം കണ്ടെത്താൻ പൊലീസ് എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്ന് എഎസ്പി സിംഗ് പറഞ്ഞു.



