തിരുവിതാംകൂർ ദേവസ്വം ബോർഡിന് പുതിയ പ്രസിഡൻറ്..പരിഗണനയിലുള്ളത്..

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കാലാവധി നീട്ടില്ല. പുതിയ ഭരണസമിതിയെ അടുത്ത മന്ത്രിസഭായോഗത്തിൽ തീരുമാനിക്കും. ശബരിമല സ്വർണക്കൊള്ളയിൽ നിലവിലെ ബോർഡിനേയും പ്രതിക്കൂട്ടിലാക്കുന്ന വീഴ്ചകളിലേക്ക് ഹൈക്കോടതി വീണ്ടും വിരൽചൂണ്ടിയതോടെയാണ് സർക്കാർ മുൻ തീരുമാനം മാറ്റുന്നത്. പുതിയ പ്രസിഡന്റിനെ സംബന്ധിച്ച് നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ധാരണയിലെത്തും.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് മുന്‍ എംഎല്‍എ ടി കെ ദേവകുമാറിനെ പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ട്. നിലവില്‍ കയര്‍ഫെഡ് ചെയര്‍മാനാണ്. ഹരിപ്പാട് മുന്‍ എംഎല്‍എയായ ദേവകുമാര്‍, സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്. മുന്‍ എംപി എ സമ്പത്തിന്റെ പേരും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്നുണ്ട്. കാലാവധി കഴിയുന്ന അജികുമാറിന് പകരം, സിപിഐ പ്രതിനിധിയായി വിളപ്പില്‍ രാധാകൃഷ്ണന് ദേവസ്വം ബോര്‍ഡ് അംഗമായേക്കുമെന്നും സൂചനയുണ്ട്.



