പ്രജ്വൽ രേവണ്ണയുടെ നാലാമത്തെ കേസിലെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

 ലൈംഗിക പീഡന കേസിൽ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ വിചാരണത്തടവിൽ കഴിയുന്ന ജനതാദൾ (എസ്) മുൻ എംപി പ്രജ്വൽ രേവണ്ണയുടെ നാലാമത്തെ കേസിലെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. വീട്ടുജോലിക്കാരിയുടെ മകളെ വീഡിയോ കോളിലെത്തി വിവസ്ത്രയാക്കിയ ശേഷം വിഡിയോ ചിത്രീകരിച്ചെന്ന പരാതിയിൽ പ്രജ്ജ്വൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയാണ് ബെംഗളൂരു ഹൈക്കോടതി തള്ളിയത്. പ്രജ്വൽ പീ‍ഡനത്തിന് ഇരയാക്കിയ വീട്ടുജോലിക്കാരിയുടെ മകളെയാണ് വിവസ്ത്രയാക്കി ന​ഗ്നവീഡിയോ ചിത്രീകരിച്ചത്. ജസ്റ്റിസ് എം.നാഗപ്രസന്നയുടെ ബെഞ്ചാണ് പ്രജ്ജ്വലിന്റെ ജാമ്യാപേക്ഷ തള്ളിയത്.

പ്രജ്വലിനെതിരെ ആദ്യം പരാതി നൽകിയ 48 വയസ്സുകാരിയുടെ മകളാണ് ഈ കേസിലെ പരാതിക്കാരി. നാലഞ്ചു വർഷം മുൻപ് തന്റെ അമ്മയെ പീഡിപ്പിച്ച പ്രജ്വൽ ഇതിന്റെ വിഡിയോ ചിത്രീകരിച്ച ശേഷം തന്നെ വിഡിയോ കോളിൽ വിളിച്ചു ഭീഷണിപ്പെടുത്തി നഗ്നയാക്കിയെന്ന് യുവതി പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മൊഴി നൽകിയിരുന്നു. 2020–21 വർഷങ്ങളിൽ പലതവണ ഇത്തരം നഗ്ന ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെന്നും അമ്മയുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് വിളിച്ച ശേഷമാണ് ഇങ്ങനെ ചെയ്തിരുന്നതെന്നും യുവതി വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലുള്ള കേസാണിത്.

പ്രജ്വൽ സ്വയം ചിത്രീകരിച്ച ദൃശ്യങ്ങളിൽ വീട്ടുജോലിക്കാരെ കൂടാതെ വിദ്യാർഥിനികളും, മഹിളാ ജനതാദൾ പ്രവർത്തകരും പ്രഫഷനലുകളും ഒരു പൊലീസ് ഓഫിസറും വരെ ഉൾപ്പെട്ടിട്ടുണ്ട്. മേയ് 31ന് പൊലീസ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്ത പ്രജ്വൽ നിലവിൽ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ വിചാരണത്തടവിലാണ്.

Related Articles

Back to top button