പി പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി…
തിരുവനന്തപുരം: പി പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. ഈ മാസം 24ലേക്കാണ് മുൻകൂർ ജാമ്യഹർജി മാറ്റിയത്. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി. പി പി ദിവ്യയ്ക്കെതിരെ നടപടികൾ വൈകുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം ശക്തമാക്കുന്നതിന് പിന്നാലെയാണ് ഉത്തരവ്..
നേരത്തെ പി പി ദിവ്യയുടെ ഹർജിയിൽ കക്ഷി ചേരുമെന്ന് നവീൻ ബാബുവിന്റെ കുടുംബം വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നവീൻ ബാബുവിന്റെ ഭാര്യ കോടതിയിൽ വക്കാലത്ത് നൽകിയിരുന്നു. മുൻകൂർ ജാമ്യഹർജിയിലുള്ള വാദം ബോധിപ്പിക്കാൻ സമയം അനുവദിച്ചിട്ടുണ്ട്.
സാങ്കേതിക വശങ്ങൾ വിശദീകരിച്ചാണ് പൊലീസ് നടപടി വൈകിപ്പിക്കുന്നത്. ചോദ്യം ചെയ്യുന്നതിന് മുൻകൂർ ജാമ്യ ഹർജി തടസമാകില്ലെന്നാണ് നിയമം. പത്തുവർഷത്തിന് മുകളിൽ തടവ് ശിക്ഷ വിധിക്കാവുന്ന വകുപ്പുകളാണ് നിലവിൽ ദിവ്യക്ക് മേൽ ചുമത്തിയിരിക്കുന്നത്. ഏഴ് വർഷത്തിനു മുകളിൽ ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളിൽ കീഴ്ക്കോടതികളിൽ നിന്നും ജാമ്യം ലഭിക്കാനുള്ള സാധ്യത കുറവാണെന്നാണ് നിയമവിദഗ്ദർ പറയുന്നത്.




