തപാൽ വകുപ്പിന്റെ രജിസ്റ്റേർഡ് പോസ്റ്റ് സേവനം നിർത്തുന്നു.. അവസാനിക്കുന്നത് 50 വർഷത്തിലേറെ പഴക്കമുള്ള സേവനം..

തപാല്‍ വകുപ്പിന്റെ 50 വര്‍ഷത്തിലേറെ പഴക്കമുള്ള രജിസ്റ്റേര്‍ഡ് പോസ്റ്റ് സേവനം 2025 സെപ്റ്റംബര്‍ 1 മുതല്‍ നിര്‍ത്തലാക്കുന്നു. സ്പീഡ് പോസ്റ്റുമായി സേവനം ലയിപ്പിക്കാനാണ് തീരുമാനം. വിശ്വാസ്യത, താങ്ങാനാവുന്ന നിരക്ക്, നിയമസാധുത എന്നിവയാലാണ് രജിസ്റ്റേര്‍ഡ് പോസ്റ്റ് ജനപ്രീതി നേടിയിരുന്നത്. ജോലി ഓഫറുകള്‍, നിയമ നോട്ടീസുകള്‍, സര്‍ക്കാര്‍ കത്തിടപാടുകള്‍ എന്നിവ അയക്കാനാണ് ഇവ വ്യാപകമായി ഉപയോഗിച്ചിരുന്നത്. രജിസ്റ്റേര്‍ഡ് പോസ്റ്റ് സേവനമാണ് തപാല്‍ വകുപ്പ് അവസാനിപ്പിക്കുന്നതെങ്കിലും പോസ്റ്റ് ബോക്‌സുകളുടെ സേവനം അവസാനിക്കുന്നുവെന്ന തെറ്റിദ്ധാരണ ചിലര്‍ക്കുണ്ട്.

2011-12 ല്‍ 244.4 ദശലക്ഷം രജിസ്റ്റേര്‍ഡ് പോസറ്റുകള്‍ ഉണ്ടായിരുന്നത് 2019-20 ല്‍ 184.6 ദശലക്ഷമായി 25% കുറഞ്ഞു. ഡിജിറ്റല്‍ സേവനങ്ങളുടെ വ്യാപനവും സ്വകാര്യ കൊറിയര്‍, ഇ-കൊമേഴ്‌സ് ലോജിസ്റ്റിക്‌സ് സേവനങ്ങളുടെ മത്സരവും ഇതിന് കാരണമായതായാണ് വിലയിരുത്തല്‍. സ്പീഡ് പോസ്റ്റിന് കീഴില്‍ സേവനങ്ങള്‍ ഏകീകരിച്ച് ട്രാക്കിങ് കൃത്യത, വേഗത, പ്രവര്‍ത്തനക്ഷമത എന്നിവ മെച്ചപ്പെടുത്താനാണ് തപാല്‍വകുപ്പ് ലക്ഷ്യംവെക്കുന്നത്.

സ്പീഡ് പോസ്റ്റിന്റെ ഉയര്‍ന്ന നിരക്ക് സ്ഥിരമായി രജിസ്റ്റേര്‍ഡ് പോസ്റ്റ് ഉപയോഗിച്ചിരുന്നവര്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണ്. രജിസ്റ്റേര്‍ഡ് പോസ്റ്റിന് 25.96 രൂപയും ഓരോ 20 ഗ്രാമിനും 5 രൂപയുമായിരുന്നു നിരക്ക്. എന്നാല്‍ സ്പീഡ് പോസ്റ്റിന് 50 ഗ്രാമിന് 41 രൂപയാണ് നിരക്ക്, ഇത് 20-25% കൂടുതലാണ്. ഈ വില വര്‍ധന ഇന്ത്യയിലെ ഗ്രാമീണ മേഖലയില്‍ തപാല്‍ സേവനങ്ങളെ ആശ്രയിക്കുന്ന ചെറുകിട വ്യാപാരികള്‍, കര്‍ഷകര്‍ എന്നിവരെ ബാധിച്ചേക്കും. ബാങ്കുകള്‍, സര്‍വകലാശാലകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ രജിസ്റ്റേര്‍ഡ് പോസ്റ്റുകളെ കൂടുതല്‍ ആശ്രയിച്ചിരുന്നു.

Related Articles

Back to top button