നിലമ്പൂരിൽ റബർ തോട്ടത്തിൽ മുള്ളൻപന്നിയുടെ ജഡം, പുലിയെന്ന സംശയവുമായി നാട്ടുകാർ

മലപ്പുറം നിലമ്പൂരിൽ മുള്ളൻപന്നിയെ വന്യജീവി പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തി. പരിയങ്ങാട് പൂളപറമ്പിലെ കെ.പി.എം എസ്റ്റേറ്റിനുള്ളിലെ റബർ തോട്ടത്തിലാണ് മുള്ളൻ പന്നിയുടെ ജഡം കണ്ടത്. മായിൻ കുട്ടിയുടെ ഉടമസ്ഥതയിലുള്ള റബർ തോട്ടത്തിലാണ് സംഭവം. മുള്ളൻ പന്നിയെ പുലി പിടിച്ചതാണെന്നാണ് നാട്ടുകാർ പറയുന്നത്.
കഴിഞ്ഞ ദിവസം രാവിലെ ഒമ്പതോടെ എസ്റ്റേറ്റിൽ ജോലിക്കെത്തിയ സ്ത്രീകളാണ് മുള്ളൻപന്നിയുടെ ശരീര ഭാഗങ്ങൾ കണ്ടത്. തുടർന്ന് ടാപ്പിംഗ് തൊഴിലാളികളെയും തോട്ടം കാര്യസ്ഥനെയും വിവരം അറിക്കുകയായിരുന്നു. മുള്ളൻപന്നിയുടെ ആന്തരിക ഭാഗങ്ങൾ പലയിടങ്ങളിലായി വീണനിലയിലാണ് കാണപ്പെട്ടത്.
പുലി ആക്രമിച്ചതാകാമെന്ന നിഗമനത്തിലാണ് നാട്ടുകാർ. നേരത്തെയും പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. നാട്ടുകാർ ആശങ്കയിലാണ്. വനം വകുപ്പിനെ വിവരം അറിയിക്കാനുള്ള നീക്കത്തിലാണ് പ്രദേശവാസികൾ.



