പത്താം ക്ലാസ്സുകാരി വീട്ടിൽ പ്രസവിച്ച സംഭവം…പിതാവ് കുറ്റം സമ്മതിച്ചെന്ന് പൊലീസ്….
കാഞ്ഞങ്ങാട് പത്താം ക്ലാസുകാരി വീട്ടിൽ പ്രസവിച്ച സംഭവത്തിൽ പിതാവ് റിമാൻഡിൽ. പെൺകുട്ടി വീട്ടിൽ പ്രസവിച്ചതോടെ ആണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. കുട്ടി ആരുടെയും പേര് പറയാത്തതിനെ തുടർന്ന് ഡിഎൻഎ പരിശോധന നടത്താനുള്ള നീക്കത്തിലായിരുന്നു അന്വേഷണ സംഘം. അതിനിടെയാണ് അച്ഛനെ പിടികൂടിയത്.
ഒരാഴ്ച മുൻപാണ് കാഞ്ഞങ്ങാട്ടെ പത്താം ക്ലാസുകാരി വീട്ടിൽ പെണ്‍കുഞ്ഞിന് ജന്മം നൽകിയത്. രക്തസ്രാവമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഇക്കാര്യം പുറത്തറിയുന്നത്. കുട്ടിയോ അമ്മയോ എന്താണ് സംഭവിച്ചതെന്ന് തുറന്നു പറയാൻ തയ്യാറായില്ല. തുടർന്ന് ഡിഎൻഎ പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചു. വീടുമായി ബന്ധമുള്ളവരെ കണ്ടെത്തി ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കാനാണ് തീരുമാനിച്ചത്.
ഇതിനിടയിൽ മജിസ്ട്രേറ്റിന് മുൻപിൽ പെണ്‍കുട്ടി മൊഴി നൽകി. ഈ മൊഴിയിലാണ് പിതാവാണ് പീഡിപ്പിച്ചതെന്ന് കുട്ടി തുറന്നു പറഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിന് ശേഷമാണ് വിദേശത്തായിരുന്ന പിതാവിനെ പൊലീസ് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. ഇയാൾ കുറ്റം സമ്മതിച്ചെന്നാണ് പൊലീസ് പറയുന്നത്.