അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക്; തിരുവല്ല സ്പാ ബലാത്സംഗ കേസിൽ മരണ സുബിനെ പൂട്ടാൻ പോലീസ്

തിരുവല്ല സ്പാ ബലാത്സംഗ കേസിന്‍റെ അന്വേഷണസംഘം വിപുലീകരിച്ചു. അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചു. ഇനി പിടികൂടാൻ ഉള്ളത് മൂന്നു പ്രതികളെയാണ്. ബെംഗളൂരു കേന്ദ്രീകരിച്ചാണ് അന്വേഷണം. മുഖ്യപ്രതി സുബിനെ പൂട്ടാൻ പോലീസ് കാപ്പ നടപടികൾ വേഗത്തിലാക്കി. ജയിലിൽ തന്നെ കിടത്താൻ നടപടിയായി. കാപ്പാ ശുപാർശ എസ്പി കളക്ടർക്ക് കൈമാറി. കാപ്പ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ ആയിരുന്നു സ്പായിലെ അതിക്രമം. സ്പാ ബലാൽസംഗ കേസിലെ മുഖ്യപ്രതിയാണ് ഇപ്പോൾ റിമാൻഡിൽ ഉള്ള കൊടും ക്രിമിനൽ ‘മരണ സുബിൻ’ എന്ന് വിളിക്കപ്പെടുന്ന സുബിൻ.

സ്പാ ബലാത്സംഗ കേസിൽ ഒരാഴ്ച പിന്നിട്ടിട്ടും ഇപ്പോഴും മൂന്ന് പ്രതികൾ കാണാമറയത്താണ്. കിരൺ, സജിൻ, പ്രശോഭ് എന്നീ മൂന്ന് പേർ ഇപ്പോഴും ഒളിവിലാണ്. ഇതിൽ രണ്ട് പേർ ബെംഗളൂരുവിലേക്ക് കടന്നെന്നാണ് സൂചന. ഒളിവിൽ കഴിഞ്ഞ 36കാരൻ വരുൺ കുമാറിനെ ആലുവയിൽ നിന്ന് പോലീസ് പിടികൂടിയിരുന്നു. ഇന്നലെ രാവിലെ തിരുവല്ലയിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. സ്പാ ജീവനക്കാരിയെ മരണ സുബിൻ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയപ്പോൾ അതിന് കൂട്ടുനിന്നതിനാണ് വരുൺ ഉൾപ്പെടെ പ്രതിയായത്. കൂട്ടബലാത്സംഗത്തിനാണ് കേസെടുത്തത്. മരണ സുബിന് പുറമെ ബെർലിൻ ദാസ് എന്ന പ്രതിയെയും നേരത്തെ പിടികൂടിയിരുന്നു.

Related Articles

Back to top button