മർദ്ദനം ഹോബിയാക്കിയ എസ്എച്ച്ഒ? ‘ലാത്തി ഒടിയുന്നതുവരെ തല്ലി’ അന്ന് ഇരയായത് സ്വിഗ്ഗി ജീവനക്കാരൻ

അരൂർ എസ്എച്ച്ഒ പ്രതാപചന്ദ്രൻ മുൻപും ഗുരുതരമായ പോലീസ് മർദ്ദന ആരോപണങ്ങളിൽ പ്രതിയായിരുന്നെന്ന വാർത്തകൾ പുറത്തുവരുന്നു.
ഗർഭിണിയായ യുവതിയെ മർദ്ദിച്ച ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ്, 2023-ൽ എറണാകുളം നോർത്ത് സ്റ്റേഷനിൽ ഇദ്ദേഹം സേവനമനുഷ്ഠിക്കവേ സ്വിഗ്ഗി ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച സംഭവവും വീണ്ടും ചർച്ചയാകുന്നത്.
2023 ഏപ്രിൽ ഒന്നിന് എറണാകുളം നോർത്ത് പാലത്തിന് താഴെ വിശ്രമിക്കുകയായിരുന്ന സ്വിഗ്ഗി ഡെലിവറി ബോയ് റിനീഷിനാണ് മർദ്ദനമേറ്റത്. കാക്കനാട് താമസിക്കുന്ന റിനീഷ് എന്തിനാണ് നോർത്ത് പാലത്തിന് താഴെ ഇരിക്കുന്നതെന്ന് ചോദിച്ചായിരുന്നു ആക്രമണം. ലാത്തി ഉപയോഗിച്ചുള്ള അടിയേറ്റ് റിനീഷിന്റെ നടുവിനും മുഖത്തിനും ഗുരുതരമായി പരിക്കേറ്റു. ക്രൂരമായ മർദ്ദനത്തിനിടെ ലാത്തി ഒടിഞ്ഞുപോയതായും ആരോപണമുണ്ട്. പോലീസ് കസ്റ്റഡിയിലിരിക്കെ റിനീഷ് ഛർദ്ദിച്ചു അവശനായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്ന് ഇതിനെതിരെ വലിയ രാഷ്ട്രീയ പ്രതിഷേധങ്ങൾ നടന്നിരുന്നെങ്കിലും, യുവാവിനെ സംശയകരമായ സാഹചര്യത്തിൽ കസ്റ്റഡിയിലെടുത്തതാണെന്നായിരുന്നു പോലീസിന്റെ വിശദീകരണം.
നിലവിൽ അരൂർ എസ്എച്ച്ഒ ആയ പ്രതാപചന്ദ്രൻ, സ്റ്റേഷനിലെത്തിയ ഗർഭിണിയായ യുവതിയെ മുഖത്തടിക്കുകയും മർദ്ദിക്കുകയും ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങൾ കോടതി ഉത്തരവിലൂടെയാണ് ഇപ്പോൾ പരാതിക്കാരിക്ക് ലഭിച്ചത്.
ദൃശ്യങ്ങൾ പുറത്തുവന്നതോടെ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടു. എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ അടിയന്തര നടപടി സ്വീകരിക്കാൻ ഡിജിപിയ്ക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. പരാതികളെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ആലപ്പുഴ എസ്പി മോഹനചന്ദ്രൻ അറിയിച്ചു.



