‘ലവ് ജിഹാദി’ന് ഇരയായ നിങ്ങളുടെ മകൾ തിരികെ വരാൻ വിസമ്മതിച്ചാൽ വിഷം കൊടുത്ത് കൊല്ലണം….

‘ലവ് ജിഹാദി’ന് ഇരയായ നിങ്ങളുടെ മകൾ തിരികെ വരാൻ വിസമ്മതിച്ചാൽ വിഷം കൊടുത്ത് കൊല്ലണമെന്ന വിവാദ പരാമർശവുമായി എംഎൽഎ. തെലങ്കാനയിലെ ഗോഷാമഹൽ എംഎൽഎ ടി രാജാ സിങാണ് കൊലവിളി പരാമർശം നടത്തിയത്. മധ്യപ്രദേശിൽ ദസറ ആഘോഷവുമായി ബന്ധപ്പെട്ട പരിപാടിക്കിടെയായിരുന്നു എംഎൽഎയുടെ വിവാദ പരാമർശം. ഹിന്ദു യുവ വാഹിനിയുടെ ചടങ്ങിൽ 1,100 യുവതീ യുവാക്കൾ പങ്കെടുത്തിരുന്നു. പിന്നാലെ ലഭിച്ച പരാതിയിൽ പൊലീസ് കേസെടുത്തു.

പ്രവാചകൻ മുഹമ്മദ് നബിക്കെതിരെയും രാജാ സിങ് അടുത്തിടെ ഒരു പൊതുയോഗത്തിൽ അപകീർത്തികരമായ പരാമർശം നടത്തിയിരുന്നു. വീഡിയോ ഇന്‍റർനെറ്റിൽ പ്രചരിച്ചതിനെ തുടർന്ന് ശാലിബന്ദ പൊലീസ് സ്റ്റേഷനിലാണ് പരാതി എത്തിയത്. ബി.എൻ.എസ്, ഐടി ആക്‌ട് എന്നിവയിലെ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. രാജാ സിങ് വിദ്വേഷ പരാമർശങ്ങൾ നടത്തുന്നത് ഇതാദ്യമല്ല.

ഇന്ത്യയിൽ ഉടനീളം രാജാ സിങ് 32 വിദ്വേഷ പ്രസംഗങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് ഇന്ത്യാ ഹേറ്റ് ലാബിന്‍റെ റിപ്പോർട്ട്. അതിൽ കുറഞ്ഞത് 22 എണ്ണമെങ്കിലും നേരിട്ടുള്ള അക്രമത്തിന് പ്രേരിപ്പിക്കുന്നവയാണെന്നും റിപ്പോർട്ടിൽ പറയുന്നു. 2022 ഓഗസ്റ്റിൽ, ഒരു സമുദായത്തെ ലക്ഷ്യമിട്ടുള്ള പ്രകോപനപരമായ പരാമർശത്തിന്‍റെ പേരിൽ രാജാ സിങ് അറസ്റ്റിലായിരുന്നു. അറസ്റ്റിനെ തുടർന്ന് ബിജെപിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. എന്നാൽ 2023-ലെ തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപായി സസ്പെൻഷൻ റദ്ദാക്കി. തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തു. 2014 മുതൽ മൂന്ന് തവണയാണ് രാജാ സിങ് ഗോഷാമഹലിൽ നിന്ന് വിജയിച്ചത്. കഴിഞ്ഞ വർഷം ഗോവ സന്ദർശിച്ചപ്പോൾ, ‘ലവ് ജിഹാദി’നെ ചെറുക്കാൻ ക്രിസ്ത്യാനികൾ ഹിന്ദുക്കളുമായി ഐക്യപ്പെടണമെന്ന് രാജാ സിങ് ആഹ്വാനം ചെയ്തു.

Related Articles

Back to top button