മാമ്പഴം നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പീഡനം…. 43-കാരന് ആറ് വർഷം തടവും പിഴയും വിധിച്ച് പോക്സോ കോടതി

ഇടുക്കി: പന്ത്രണ്ടുകാരനോട് ലൈംഗികാതിക്രമം കാട്ടിയ 43കാരന് ആറു വർഷം തടവും 40000 രൂപ പിഴയും ചുമത്തി. ഇടുക്കി വലിയ തോവള സ്വദേശി മണ്ണംപ്ലാക്കൽ വീട്ടിൽ സുരേഷ് നാരായണനെയാണ് ഇടുക്കി അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. 2025 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാമ്പഴം നൽകാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയാണ് അതിക്രമം കാണിച്ചത്. പിതാവ് സ്ഥലത്തെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുവരുമ്പോൾ കുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റം ശ്രദ്ധിച്ചു. കാര്യങ്ങൾ ചോദിച്ചറിഞ്ഞതോടെയാണ് പീഡന വിവരം പുറത്തുവന്നത്. ഉടൻ തന്നെ പിതാവും അയൽവാസികളും ചേർന്ന് പ്രതിയെ ചോദ്യം ചെയ്യുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.

വിവിധ വകുപ്പുകളിലായി ആറ് വർഷം തടവും പിഴയുമാണ് വിധിച്ചതെങ്കിലും ഉയർന്ന ശിക്ഷയായ മൂന്ന് വർഷം പ്രതി അനുഭവിച്ചാൽ മതിയാകും. 40,000 രൂപയാണ് പ്രതിക്ക് കോടതി ചുമത്തിയ പിഴ. ഇത് അടയ്ക്കാത്ത പക്ഷം കൂടുതൽ കാലം തടവ് അനുഭവിക്കേണ്ടി വരും. സ്‌പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ ഷിജോമോൻ ജോസഫ് പ്രൊസീക്യൂഷന് വേണ്ടി കോടതിയിൽ ഹാജരായി.

Related Articles

Back to top button