ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി ലഭിച്ചത് സ്വര്‍ണ മോതിരം… പിന്നീട് നടന്നത്…

28-കാരിയായ പിങ്കി ശർമ്മ കൃഷ്ണവിഗ്രഹത്തെ പരമ്പരാഗത ഹൈന്ദവാചാരങ്ങൾ പാലിച്ച് വിവാഹം ചെയ്തു. ഉത്തർപ്രദേശിലെ ബദൗൺ ജില്ലയിൽ ശനിയാഴ്ച നടന്ന വിവാഹ ചടങ്ങിൽ, കൃഷ്ണവിഗ്രഹം മടിയിൽ വെച്ച് ഏഴ് ചുവടുകൾ ഉൾപ്പെടെ എല്ലാ ആചാരങ്ങളും പിങ്കി പൂർത്തിയാക്കി. അടുത്ത ദിവസം ഒരു വധുവിനെപ്പോലെ പിങ്കിയുടെ യാത്രയയപ്പും നടന്നു. കൃഷ്ണൻ്റെ ബന്ധുക്കളുടെ പങ്ക് വഹിക്കാൻ ഗ്രാമം ഒന്നടങ്കം എത്തുകയും പിങ്കിയുടെ ഭർതൃസഹോദരനായ ഇന്ദ്രേഷ് ശർമ്മ കൃഷ്ണൻ്റെ “ബരാത്തി” വരന്റെ വീട്ടുകാരായി ചടങ്ങുകളിൽ പങ്കെടുത്തു.

ഇതൊരു വ്യക്തിപരമായ തീരുമാനമല്ലെന്നും ദൈവികമായ ഒരു സന്ദേശമായിട്ടാണ് താൻ ഇതിനെ കാണുന്നതെന്നും പിങ്കി പറഞ്ഞു. മൂന്നുമാസം മുൻപ് വൃന്ദാവനത്തിലെ ബാങ്കെ ബിഹാരി ക്ഷേത്രം സന്ദർശിച്ചപ്പോൾ പ്രസാദമായി ഒരു സ്വർണ്ണ മോതിരം ലഭിച്ചു. ഈ മോതിരം കൃഷ്ണൻ തന്നെ നൽകിയ സ്വീകാര്യതയുടെ സന്ദേശമായിട്ടാണ് അവർ കരുതുന്നത്. ആ നിമിഷം മുതൽ തൻ്റെ ഭക്തി വർധിച്ചെന്നും, വൃന്ദാവനത്തിൽ താമസിക്കാനും ജീവിതം മുഴുവൻ ആരാധനയ്ക്കും ധ്യാനത്തിനും ആത്മീയ സേവനത്തിനുമായി സമർപ്പിക്കാനുമാണ് തൻ്റെ ആഗ്രഹമെന്നും പിങ്കി പറഞ്ഞു. ചെലവുകളെയോ ഉപജീവനത്തെയോ കുറിച്ച് തനിക്ക് ആശങ്കയില്ലെന്നും, എല്ലാം കൃഷ്ണൻ നോക്കിക്കോളുമെന്നും താൻ വിശ്വസിക്കുന്നതായി അവർ കൂട്ടിച്ചേർത്തു.

വർഷങ്ങളായി പിങ്കിക്ക് അനുയോജ്യനായ വരനെ കുടുംബം അന്വേഷിച്ചിരുന്നു. എന്നാൽ കൃഷ്ണൻ്റെ ആഗ്രഹപ്രകാരമേ കാര്യങ്ങൾ നടക്കൂ എന്നായിരുന്നു പിങ്കി മറുപടി നൽകിയിരുന്നത്. പിങ്കിയുടെ അചഞ്ചലമായ വിശ്വാസവും സ്വർണ്ണ മോതിരം ലഭിച്ച സംഭവവും കണ്ടതിന് ശേഷം കുടുംബം ഒടുവിൽ ഈ തീരുമാനത്തിന് പിന്തുണ നൽകി. വിവാഹത്തിന് പത്ത് ദിവസം മുൻപ് അവർ വിഗ്രഹം കൊണ്ടുവരാൻ വൃന്ദാവനത്തിലേക്ക് പോയിരുന്നു. ചടങ്ങുകൾക്ക് നേതൃത്വം നൽകിയ പണ്ഡിറ്റ് രാംശങ്കർ മിശ്ര, പൂർണ്ണ സമ്മതത്തോടെയാണ് വിവാഹം നടന്നതെന്നും ഭക്തിക്ക് വലിയ ശക്തിയുണ്ടെന്നും പറഞ്ഞു. കൃഷ്ണൻ്റെ കുടുംബമായി കണക്കാക്കുന്ന സഹോദരി ഭര്‍ത്താവിന്റെ വീട്ടിലാണ് പിങ്കി ഇപ്പോൾ കഴിയുന്നത്. ഗ്രാമവാസികൾ സ്നേഹത്തോടെ പിങ്കിയെ ‘മീര’ എന്ന് വിളിക്കാൻ തുടങ്ങി. വിവാഹശേഷം തൻ്റെ ജീവിതം പൂർണ്ണമായും മാറിയെന്നും, ലൗകികമായ കാര്യങ്ങളെല്ലാം ഉപേക്ഷിച്ച് ഭക്തിയുടെ പാതയിൽ മുന്നോട്ട് പോകാൻ തീരുമാനിച്ചെന്നും പിങ്കി പറയുന്നു. കൃഷ്ണൻ്റെ സ്നേഹത്തിലും മാർഗ്ഗനിർദ്ദേശത്തിലും മുഴുകി ജീവിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അവർ വ്യക്തമാക്കി

Related Articles

Back to top button