പി എം ശ്രീയിലെ ഇടപെടൽ; ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസ് എം പിയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പാർലമെൻറ് അംഗങ്ങൾ സർക്കാരിന് വേണ്ട കാര്യങ്ങൾ നേടിയെടുക്കാൻ ബാധ്യതപ്പെട്ടവരാണ്. ബ്രിട്ടാസ് മികച്ച ഇടപെടൽ ശേഷിയുള്ള എംപിയാണെന്ന് മുഖ്യമന്ത്രി കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നാടിൻറെ ആവശ്യം നേടിയെടുക്കാൻ എല്ലാ അംഗങ്ങളും ഒരുമിച്ച് നിൽക്കണം. സഭാ സമ്മേളനത്തിന് മുമ്പ് പാർലമെൻറ് അംഗങ്ങളുടെ യോഗം വിളിക്കുന്നത് അതുകൊണ്ടാണാണ്. രാജ്യസഭ അംഗമെന്ന നിലയിൽ ബ്രിട്ടാസ് ആ ഇടപെടൽ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല സ്വർണക്കൊള്ള കേസിൽ പാർട്ടി കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം നടക്കുകയാണെന്നും അതിൽ കൂടുതൽ അഭിപ്രായം പറയാനില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മസാല ബോണ്ടിലെ കിഫ്ബിയ്ക്കെതിരായ ഇഡി നോട്ടീസ് പരിഹാസ്യമെന്നും മുഖ്യമന്ത്രി വിമർശിച്ചു. നോട്ടീസ് തിരഞ്ഞടുപ്പ് മുന്നിൽ കണ്ട് കൊണ്ടുള്ളതാണ്. ആരോപണം രണ്ട് കയ്യുമുയർത്തി സ്വീകരിക്കും. കിഫ്ബി വഴി വികസനം ഞങ്ങൾ ചെയ്തതാണെന്നും എല്ലാം ചെയ്തത് ആർബിഐയുടെ അനുമതിയോടെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വി സി നിയമനത്തിൽ സുപ്രീംകോടതി നിർദ്ദേശ പ്രകാരമാണ് മുൻഗണനക്രമ പട്ടിക സർക്കാർ നൽകിയത്. ആ നിർദ്ദേശം ഗവർണർ ലംഘിക്കുകയാണ്. അത് എന്തിനെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി ചോദിച്ചു.



