ഇഡി നോട്ടീസിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ…
കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട് ഇഡി നോട്ടീസ് ലഭിച്ചതിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിക്കായി ഞങ്ങൾ പണം ചിലവഴിച്ചിട്ടുണ്ട്. പശ്ചാത്തല വികസനത്തിന് വേണ്ടി തന്നെയാണ് പണം ചിലവഴിച്ചത്. അത് റിസർവ്വ് ബാങ്ക് നിശ്ചയിച്ച മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ്. കിഫ്ബി പ്രവർത്തിക്കുന്നതിൽ റിസർവ്വ് ബാങ്കിന് വിരുദ്ധമായി ഒരു വ്യതിയാനവും വരുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭൂമി ഏറ്റെടുത്തത് ഒരു നിശ്ചിത ആവശ്യത്തിന് വേണ്ടിയാണ്. ഭൂമി ഏറ്റെടുക്കലും വിലക്ക് വാങ്ങലും രണ്ടും രണ്ട് ഏർപ്പാടാണ്. കിഫ്ബി പദ്ധതികൾക്ക് പിന്നിൽ ഒരു റിയൽ എസ്റ്റേറ്റ് താൽപ്പര്യവുമില്ല. സംസ്ഥാനത്ത് 4 വൻകിട പദ്ധതികളാണ് നടപ്പാക്കാൻ പോകുന്നത്. ഇതിനായി ഭൂമി ഏറ്റെടുക്കുന്നതിന് 20000 കോടി രൂപ ആവശ്യമാണ്. കിഫ്ബി വഴിയാണ് ആ പണം കണ്ടെത്തുക. അത് തടയാൻ ആണ് ഉദ്ദേശമെങ്കിൽ നടക്കാൻ പോണില്ലെന്നും മുഖ്യമന്ത്രി തൃശൂരിൽ പറഞ്ഞു.



