വ്യക്തിത്വ അവകാശം ലംഘിക്കാൻ അനുവദിക്കില്ല… മോഹൻലാലിന്റെ ഹർജിയിൽ കർശന നടപടി

ന്യൂഡല്‍ഹി: തന്റെ അറിവോ സമ്മതമോ ഇല്ലാതെ രൂപവും ശബ്ദവും വാണിജ്യ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതിനെതിരെ നടൻ മോഹൻലാൽ കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു. നടന്റെ ഹർജി പരിഗണിച്ച ഡൽഹി ഹൈക്കോടതി അനുകൂല നടപടി സ്വീകരിച്ചു. വ്യക്തിത്വ അവകാശം ലംഘിച്ചെന്ന് ചൂണ്ടിക്കാണിച്ച് നൽകിയ ഹർജിയിൽ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. മോഹൻലാലിന്റെ വ്യാജ വീഡിയോകളും ചിത്രങ്ങളും നീക്കം ചെയ്യാൻ ഗൂഗിളിനും മെറ്റയ്ക്കും കോടതി നിർദേശം നൽകി. ലിങ്കുകൾ നീക്കിയ വിവരം നാല് മണിക്ക് മുൻപ് അറിയിക്കണമെന്നും കോടതി നിർദേശത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് മോഹൻലാലിന്റെ വോയ്സ് ക്ലോണിംഗ് നടത്തി ഓൺലൈൻ ലോട്ടറികളും ലേണിങ് ആപ്പുകളും ഉൾപ്പെടെ ദുരുപയോഗം ചെയ്യുകയാണെന്നാണ് നടനായി ഹാജരായ അഭിഭാഷകർ ചൂണ്ടിക്കാണിച്ചത്. ഇതുമൂലം സാധാരണക്കാർ ധാരാളമായി കബളിക്കപ്പെടുന്നുണ്ടെന്നും ഇവർ കോടതിയിൽ പറഞ്ഞു. ഇത് ചൂണ്ടിക്കാണിച്ചാണ് കോടതിയുടെ ഭാഗത്ത് നിന്നും കർശന നടപടിയുണ്ടാകണമെന്ന് മോഹൻലാൽ ഹർജിയിലൂടെ ആവശ്യപ്പെട്ടത്.
നേരത്തെ അമിതാഭ് ബച്ചൻ അടക്കമുള്ള അഭിനേതാക്കൾ സമാനമായ ഹർജിയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ എഐ ഉപയോഗിച്ചും അല്ലാതെയും ശബ്ദവും രൂപവും വാണിജ്യ ആവശ്യങ്ങൾക്ക് മുതൽ തട്ടിപ്പുകൾക്ക് വരെ ഉപയോഗിക്കുന്നു എന്നാണ് അഭിനേതാക്കൾ ചൂണ്ടിക്കാണിക്കുന്നത്.



