കൂടിനിൽക്കുന്ന ആളുകൾക്കിടയിൽ ചോരയിൽ കുളിച്ച് യുവാവ്… സ്വന്തം വാഹനത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച് എംഎൽഎ

അപകടം കണ്ട് ഓടിക്കൂടിയവർ കാഴ്ച്ചക്കാരായി മാത്രം നിന്നതോടെ വാഹനാപകടത്തിൽ പരിക്കേറ്റ് കിടന്ന യുവാവിന് രക്ഷകനായി ഷൊർണൂർ എം.എൽ.എ പി മമ്മിക്കുട്ടി. തൃത്താല പട്ടിത്തറയിലാണ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ചെർപ്പുളശ്ശേരി ഭാഗത്ത് നിന്നും കുമ്പിടി ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പും തൃത്താല ഭാഗത്തേക്ക് വരികയായിരുന്ന ജീപ്പും തമ്മിലാണ് കൂട്ടിയിടിച്ചത്. 

ബൈക്ക് ഓടിച്ചിരുന്ന യുവാവിന്റെ കാലിന് അപകടത്തിൽ ഗുരുതര പരിക്കേറ്റു. എന്നാൽ ഇയാളെ ആശുപത്രിയിൽ എത്തിക്കാൻ കാഴ്ചക്കാരായി എത്തിയവരുടെ വാഹനങ്ങളൊന്നും മുതിർന്നില്ല. ഇതിനിടെ ആണ് ഷൊർണൂർ എം.എൽ.എ യും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ പി മമ്മിക്കുട്ടി തന്റെ വാഹനത്തിൽ സംഭവ സ്ഥലത്തെത്തുന്നത്. വടക്കഞ്ചേരിയിലെ സമ്മേളനം കഴിഞ്ഞ് തൃത്താല കൂടല്ലൂരിലെ തന്റെ വീട്ടിലേക്കുള്ള യാത്രക്കിടെയാണ് എംഎൽഎ ഇവിടെയെത്തിയത്.

കൂടിനിൽക്കുന്ന ആളുകൾക്കിടയിൽ പരിക്കേറ്റ് കിടക്കുന്ന യുവാവിനെ കണ്ടതോടെ ഉടൻ തന്റെ അദ്ദേഹം തന്റെ വാഹനത്തിൽ ആദ്യം കുമ്പിടിയിലെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് വിദഗ്ദ ചികിത്സക്കായി  മറ്റൊരു ആശുപത്രിയിലേക്കും കൊണ്ടുപോയി. തന്റെ തിരക്കുകളും പരിപാടികളും മാറ്റിവച്ചാണ് എംഎൽഎ യുവാവിനെ ആശുപത്രിലെത്തിച്ചത്. കാഴ്ചക്കാരായി ആളുകളും നിരവധി വാഹനങ്ങളും ചുറ്റുമുണ്ടായിട്ടും പരിക്കേറ്റയാളെ അതിവേഗം ആശുപത്രിയിലെത്തിക്കാത്തതിലുള്ള നീരസവും അദ്ദേഹം പ്രകടിപ്പിച്ചു.

Related Articles

Back to top button