നരഭോജിയായത് ഏഴ് വയസുള്ള പെണ്‍ കടുവ… ദേഹത്തെ മുറിവുകള്‍ക്ക് കാലപ്പഴക്കമുണ്ടെന്ന് കണ്ടെത്തല്‍…
പഞ്ചാരക്കൊല്ലിയില്‍ രാധയെ കൊലപ്പെടുത്തിയ നരഭോജി പെണ്‍കടുവയ്ക്ക് ഏഴ് വയസിനടുത്ത് ഉണ്ടെന്ന് വിവരം. വനംവകുപ്പ് സ്ഥാപിച്ച 38 ക്യാമറകളിലും പതിഞ്ഞത് ഇതേകടുവയുടെ ചിത്രങ്ങളാണ്.
ഒരു വീടിനടുത്തുള്ള പറമ്പിലാണ് കടുവയുടെ ജഡം കണ്ടത്. ശരീരത്തില്‍ മുറിവുകളുണ്ടായിരുന്നു. ഈ മുറിവുകളില്‍ ചിലതിന് കാലപ്പഴക്കമുണ്ടെന്നാണ് ഡോ. അരുണ്‍ സക്കറിയ വ്യക്തമാക്കിയത്. കടുവയുടെ പോസ്റ്റ്‌മോർട്ടം കുപ്പാടിയില്‍ വച്ചാണ് നടത്തുക
കടുവ ചത്തത് ഏറെ ആശ്വാസമുണ്ടായ കാര്യമാണെന്ന് നാട്ടുകാർ പ്രതികരിച്ചു. മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കഴിഞ്ഞ 24നാണ് കാപ്പിത്തോട്ടത്തില്‍ വച്ച് രാധയെ ആക്രമിച്ച് കടുവ കൊലപ്പെടുത്തുകയും ഭക്ഷിക്കുകയും ചെയ്‌തത്. തുടർന്നുള്ള ദിവസങ്ങളില്‍ കടുവയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ ശക്തമായ പ്രക്ഷോഭം തന്നെ നടത്തി. മന്ത്രി ഒ.ആർ കേളുവിനെ സംഭവ ദിവസം ജനങ്ങള്‍ തടയുന്ന നിലയെത്തി. പിന്നീട് രാധയുടെ വീട്ടില്‍ സന്ദർശനത്തിനെത്തിയ വനം മന്ത്രി എ.കെ ശശീന്ദ്രനെ ജനങ്ങള്‍ വഴിയില്‍ തടഞ്ഞു.
പ്രദേശത്ത് 48 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ച് കടുവയെ പിടിക്കാൻ ദൗത്യസംഘം തെരച്ചില്‍ നടത്തുന്നതിനിടെയാണ് പുലർച്ചെ 12.30ന് ആദ്യം കടുവയെ കണ്ടത്. പിന്നീട് പുലർച്ചെ 2.30ഓടെ ചത്തനിലയില്‍ കാണുകയായിരുന്നു.