ഇന്ന് ഓശാനപ്പെരുന്നാൾ
യേശുക്രിസ്തുവിന്‍റെ ജറുസലേം പ്രവേശനത്തിന്‍റെ സ്മരണകളുണര്‍ത്തി കുരുത്തോലകളേന്തി ക്രൈസ്തവര്‍ ഇന്ന് ഓശാനപ്പെരുന്നാള്‍ ആഘോഷിക്കും. സഹനത്തിന്‍റെയും കുരിശുമരണത്തിന്‍റെയും ദിനങ്ങളായ പീഡാനുഭവ വാരത്തിന് ഇതോടെ തുടക്കമാവും. യേശുക്രിസ്തുവിനെ യഹൂദജനം രാജകീയ പദവികളോടെ ഒലിവ് ഇലകളേന്തി ജറുസലേം നഗരത്തിലേക്ക് വരവേറ്റതിന്റെ അനുസ്മരണമാണ് ഓശാന ഞായറിലെ തിരുക്കര്‍മങ്ങള്‍. തലസ്ഥാനത്തെ ദേവാലയങ്ങളിലെല്ലാം ഓശാനപ്പെരുന്നാളിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായി. പാളയം സെന്‍റ് ജോസഫ് മെട്രോപോളിറ്റൻ കത്തീഡ്രലിൽ ശുശ്രൂഷകൾക്ക് ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ നേതൃത്വം നൽകും. പട്ടം സെന്‍റ് മേരീസ് കത്തീഡ്രലിൽ ഓശാന ശുശ്രൂഷകൾക്ക് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ മുഖ്യകാർമികത്വം നൽകും.