‘അര സംഘിയും മുഴു സംഘിയും പാലക്കാടിന് വേണ്ടേ’

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിക്കെതിരെ വിമർശനം ശക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഡോ. പി സരിൻ. അര സംഘിയും മുഴു സംഘിയും പാലക്കാടിന് വേണ്ടേ വേണ്ടെന്നാണ് സരിന്റെ വിമർശനം. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിൻറെ വാക്കുകൾ പങ്കുവെച്ചുകൊണ്ടാണ് പിഷാരടിക്കെതിരായ സരിന്റെ വിമർശനങ്ങൾ. രമേഷ് പിഷാരടിയുടെ പഴയ പരാമർശങ്ങൾ ഓർമ്മിപ്പിച്ചാണ് സിപിഎം വിമർശനം കടുപ്പിച്ച്.
ഗാസയിൽ മനുഷ്യക്കുരുതി നടത്തിയതിൽ ഇവിടെ പ്രതിഷേധിച്ചിട്ട് എന്തു കാര്യം എന്ന പിഷാരടി മുൻപ് ഒരു പരാമർശം നടത്തിയിരുന്നു. ഇതിനെതിരെയാണ് ഇ എൻ സുരേഷ് ബാബുവും സരിനുമടക്കമുള്ള സിപിഎം നേതാക്കൾ വിമർശനവുമായി രംഗത്തെത്തിയിട്ടുള്ളത്.രമേശ് പിഷാരടി ഒരു അരസംഘിയെ പോലെയല്ലേ സംസാരിച്ചത്? സംഘികൾക്ക് മാത്രമല്ലേ ലോകത്തിൽ ഇസ്രയേലിനെ ന്യായീകരിക്കാൻ കഴിയുക. ഒരു അരസംഘിയുടെ മനസുമായാണ് ഇവിടെ യുഡിഎഫിൻറെ സ്ഥാനാർഥിത്വം. കാലാകാലമായി ബിജെപി കോൺഗ്രസ് ഡീലിൻറെ തുടർച്ചയാണിതെന്നും ഇഎൻ സുരേഷ് ബാബു പറഞ്ഞു. പാലക്കാട് മണ്ഡലം രൂപീകൃതയമത്തിന് ശേഷം ജയിച്ചതെല്ലാം കോൺഗ്രസ് ആണ്. ജില്ലയിലെ 12 മണ്ഡലങ്ങളിൽ കോൺഗ്രസിന് ഉറപ്പുള്ള ഒരു മണ്ഡലമാണ് പാലക്കാട്. അത് നിങ്ങൾക്കും ബോധ്യമുള്ള കാര്യമാണ്. അങ്ങനെയുള്ള മണ്ഡലത്തിൽ രാഷ്ട്രീയ പോരാട്ടം അല്ലേ യഥാർത്ഥത്തിൽ കോൺഗ്രസ് നടത്തേണ്ടത് എന്നാണ് ഇഎൻ സുരേഷ് ബാബു ചോദിച്ചത്.
എന്നാൽ മണ്ഡലത്തിൽ രാഷ്ടീയ പോരാട്ടം നടത്താൻ പറ്റുന്ന ഒരാളെയാണോ സ്ഥാനാർത്ഥിയാക്കിയതെന്നും അദ്ദേഹം ചോദിച്ചു. പ്രധാന നേതാക്കൾ മത്സരിച്ചാൽ രാഷ്ട്രീയ പോരാട്ടമാണ് പാലക്കാട് മണ്ഡലത്തിൽ എന്ന് വേണം പറയാൻ. കോമഡി ഷോ ചെയ്യുന്ന ഒരു കലാകാരൻ എന്നത് മാത്രമാണ് പിഷാരടിയുടെ പ്രത്യേകത. ജില്ലയിൽ കോൺഗ്രസിനുള്ള ഒരേയൊരു മണ്ഡലമാണിത്. അങ്ങനെയുള്ള ഇവിടെ എന്തുകൊണ്ട് ദുർബലനായ ഒരു സ്ഥാനാർത്ഥിയെ നിർത്തി എന്നാണ് ഇഎൻ സുരേഷ് ബാബു ചോദിച്ചത്. ഒരു രാഷ്ട്രീയ ധാരണയും ഇല്ലാത്ത ആളാണ് പിഷാരടിയെന്നും, പിഷാരടിയെ മണ്ഡലത്തിൽ സ്ഥാനാർഥിയാക്കിയതിന് പിന്നിൽ കോൺഗ്രസ്-ബിജെപി ഡീലെന്നുമാണ് സിപിഎമ്മിന്റെ ആരോപണം.



