പഹൽഗാം ഭീകരാക്രമണം; സിപ് ലൈൻ ഓപ്പറേറ്റർ കസ്റ്റഡിയിൽ…
പഹൽഗാം ഭീകരാക്രമണത്തിന് പ്രദേശിക സഹായം കിട്ടിയിട്ടുണ്ടോ എന്ന് പരിശോധിച്ച് എൻഐഎ. സിപ് ലൈൻ ഓപ്പറേറ്ററെ കസ്റ്റഡിയിൽ എടുത്ത സാഹചര്യത്തിൽ കൂടുതൽ പ്രാദേശിക സഹായം ഭീകരർക്ക് കിട്ടിയിട്ടുണ്ടോ എന്നുള്ള കാര്യത്തിൽ എൻഐഎ അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം, പാക് പ്രകോപനത്തിനിടെ അതിർത്തിയിൽ ഇന്ത്യ സേന വിന്യാസം വർധിപ്പിച്ചു. യുദ്ധം ഉടനെന്ന പാക് മന്ത്രിയുടെ പ്രസ്താവന കേന്ദ്രം പരിശോധിക്കുകയാണ്. ജമ്മു കാശ്മീരിൽ ഭീകരർക്കായുള്ള തെരച്ചിൽ തുടരുകയാണ്. പഹൽഗാം ഭീകരാക്രമണം നടത്തിയ ഭീകരർ അന്താരാഷ്ട്ര അതിർത്തി വഴി ഇന്ത്യയിലേക്ക് കടന്നവരാണെന്നാണ് സൂചന. മുള്ളുവേലി മുറിച്ച് മാറ്റി നുഴഞ്ഞു കയറിയവരാണ് ഭീകരാക്രമണം നടത്തിയതെന്നാണ് കണ്ടെത്തൽ. സാംബ, കത്തുവ മേഖല വഴിയാണ് ഇവർ ഇന്ത്യയിൽ കയറിയത്. കാട്ടിൽ ഒളിക്കാൻ പരിശീലനം കിട്ടിയ ഹുസൈൻ ഷെയിക് ആണ് സംഘത്തെ നയിച്ചത്. കുൽഗാമിലും ബാരാമുള്ളയിലും നേരത്തെ ഇവർ ആക്രമണങ്ങൾ നടത്തി. അനന്ത്നാഗിലെ മലനിരകളിൽ സംഘം ഇപ്പോഴുണ്ടെന്ന് സുരക്ഷ സേനയുടെ അനുമാനം.
പാകിസ്ഥാൻ തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കുന്ന സാഹചര്യത്തിൽ അതിർത്തിയിൽ സേനവിന്യാസം ശക്തമാക്കി. സിപ് ലൈൻ ഓപ്പറേറ്ററെ കസ്റ്റഡിയിൽ എടുത്ത സാഹചര്യത്തിൽ കൂടുതൽ പ്രാദേശിക സഹായം ഭീകരർക്ക് കിട്ടിയിട്ടുണ്ടോ എന്നുള്ള കാര്യത്തിൽ എൻഐഎ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെ പാക് പ്രതിരോധമന്ത്രിയുടെ പ്രസ്താവനയിൽ ഇന്ത്യ പരിശോധന തുടങ്ങി. യുദ്ധം ആസന്നമാണെന്നായിരുന്നു പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് വ്യക്തമാക്കിയത്. പിന്നീട് അദ്ദേഹം പ്രസ്താവന പിൻവലിക്കുകയും ചെയ്തു.