തീപിടുത്തമുണ്ടായ കെട്ടിടത്തിൽ അനധികൃത നിർമ്മാണങ്ങൾ ഏറെ… കോർപ്പറേഷൻ ഭരണസമിതിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം…

തീപിടുത്തമുണ്ടായ കെട്ടിടത്തിൽ അനധികൃത നിർമ്മാണങ്ങൾ ഏറെ. കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ ഉണ്ടായ തീപിടിത്തത്തിൽ കോർപ്പറേഷൻ ഭരണസമിതിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം. അപകടങ്ങൾ ആവർത്തിക്കുമ്പോഴും നഗരത്തിൽ ഫയർഫോഴ്സ് യൂണിറ്റ് ഇല്ലാത്തത് പ്രതിസന്ധിയാണെന്ന് കെസി ശോഭിത പറഞ്ഞു. കെട്ടിടം ഉടമ എന്ന നിലയിൽ ചെയ്യേണ്ട ഒരു കാര്യങ്ങളും കോർപ്പറേഷൻ ചെയ്തിട്ടില്ല. ലിഫ്റ്റ് ഉൾപ്പെടെ ബഹുനില കെട്ടിടങ്ങളിൽ ഉണ്ടാകേണ്ട സൗകര്യങ്ങളൊന്നും ഈ കെട്ടിടത്തിൽ ഇല്ല. യാതൊരു സുരക്ഷാ സംവിധാനവും കെട്ടിടത്തിലില്ലെന്നും കെസി ശോഭിത കൂട്ടിചേർത്തു.

കോഴിക്കോട് നഗരത്തിൽ ഇന്നലെ ഉണ്ടായ തീപിടുത്തത്തിന് കാരണം കോർപറേഷൻ പണം വാങ്ങി അനധികൃത കെട്ടിട നിർമ്മാണത്തിന് അനുമതി നൽകിയതാണെന്ന് ടി.സിദ്ദീഖ് എം.എൽ.എ ആരോപിച്ചു. കെട്ടിടത്തിൻറെ ബ്ലൂ പ്രിൻറ് ഫയർഫോഴ്സ് ആവശ്യപ്പെട്ടിട്ടും കോർപ്പറേഷൻ നൽകിയില്ല. ഫയർ ഓഡിറ്റ് നടത്തുന്നതിലും വലിയ വീഴ്ച ഉണ്ടായതാണ് തീപിടിത്തത്തിൻറെവ്യാപ്തി കൂട്ടിയതെന്ന് ടി.സിദ്ദീഖ് കോഴിക്കോട് ആരോപിച്ചു.

വൻ തീപിടിത്തത്തിൽ ദുരൂഹതയില്ലെന്ന് പൊലീസിൻറെ രഹസ്യാന്വേഷണ വിഭാഗത്തിൻറെ പ്രാഥമിക റിപ്പോർട്ട്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കത്തിയ വ്യാപാര സ്ഥാപനത്തിൻറെ പാർട്ണർമാർ തമ്മിലുണ്ടായിരുന്ന തർക്കവും പൊലീസ് പരിശോധിക്കുന്നുണ്ട്. തീപിടിത്തമുണ്ടായ സ്ഥലത്ത് ഇന്ന് രാവിലെ ജില്ല കളക്ടറടക്കമുള്ളവരെത്തി പരിശോധിച്ചു. ഫോറൻസിക് വിദഗ്ധറടക്കം സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ഫയർഫോഴ്സിൻറെ പരിശോധനയും നടക്കും.

തീ പിടുത്തത്തിൽ വലിയ നഷ്ടമാണ് കെട്ടിടത്തിലെ വ്യാപരികൾക്ക് ഉണ്ടായത്. ഏറ്റവും താഴത്തെ നിലയിൽ ഇരു ഭാഗത്തുമായി 40 ചെറുകിട വ്യാപാര സ്ഥാപങ്ങളുണ്ട്. ഇവിടേക്ക് തീപടർന്നില്ലെങ്കിലും കടകൾ തുറക്കാൻ അനുമതി ഇല്ല. ഇതോടെ ലോട്ടറി വിൽപ്പനക്കാരടക്കമാണ് പ്രതിസന്ധിയിലായത്.

Related Articles

Back to top button