1971 നു ശേഷം ഇതാദ്യമായി പാകിസ്ഥാനിൽ കയറി ഇന്ത്യയുടെ ആക്രമണം… ഭീകരക്യാംപുകൾ തകർത്തത് സ്കാൽപ് മിസൈലുകൾ ഉപയോഗിച്ച്…. ഭയന്നു വിറച്ച് പാകിസ്ഥാൻ…

പഹൽ​ഗാം ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകിയത് ഇന്നു പുലർച്ചെയാണ്. ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇന്ത്യൻ ഭരണാധികാരികൾ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. രാജ്യത്തിനകത്തും പുറത്തും ഇതിനായി ഇന്ത്യ തയ്യാറെടുപ്പ് നടത്തുകയും ചെയ്തു. 1971 നു ശേഷം ഇതാദ്യമായാണ് ഇന്ത്യ പാകിസ്ഥാനിൽ ആക്രമണം നടത്തുന്നത്. പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലും ലഷ്കറെ തയിബയുടെയും ജയ്ഷെ മുഹമ്മദിന്റെയും ഭീകരക്യാംപുകൾ ലക്ഷ്യമിട്ടാണ് സൈന്യം ആക്രമണം നടത്തിയത്. പാക് സൈനിക ക്യാമ്പുകളോ ജനവാസ കേന്ദ്രങ്ങളോ ആക്രമിക്കപ്പെട്ടില്ല എന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്.

സ്കാൽപ് മിസൈലുകൾ ഉപയോഗിച്ചാണ് ഇന്ത്യയുടെ സംയുക്ത സൈന്യം ഭീകരക്യാംപുകൾ തകർത്തത്. പാകിസ്ഥാൻ വ്യോമമേഖലയിൽനിന്ന് ഇന്നലെ അർധരാത്രിയോടെ വിമാനങ്ങൾ കൂട്ടമായി വഴിതിരിച്ചു വിട്ടതോടെയാണ് ആക്രമണം സംബന്ധിച്ച് അഭ്യൂഹം പരന്നത്. ഇതേ സമയത്തു തന്നെ പാകിസ്ഥാനോട് അടുത്ത‌ ഇന്ത്യൻ വ്യോമമേഖലയും ഒഴിഞ്ഞു കിടന്നു. കറാച്ചിയിലേക്കുള്ള ഖത്തർ എയർവേയ്സ് വിമാനവും അവിടെയിറങ്ങാതെ മടങ്ങുകയായിരുന്നു. പാക് അധിനിവേശ കശ്മീരി‍ൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി കാണിച്ച് സമൂഹമാധ്യമങ്ങളിൽ വിഡിയോകൾ പ്രചരിച്ചതിന് പിന്നാലെ, പുലർച്ചെ 1.44ന് ഇന്ത്യ ആക്രമണവിവരം സ്ഥിരീകരിക്കുകയായിരുന്നു.

കര, വ്യോമ, നാവികസേനകൾ സംയുക്തമായാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ഇന്ത്യയുടെ തിരിച്ചടിക്കു പിന്നാലെ നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ സൈന്യം വെടിവയ്പ്പ് ആരംഭിച്ചതോടെ മേഖലയിലെ ജനങ്ങളെ ബങ്കറുകളിലേക്കു മാറ്റി. ശ്രീനഗർ, ജമ്മു, ലേ, ധരംശാല, അമൃത്‌സർ വിമാനത്താവളങ്ങൾ അടച്ചു.

ബഹവൽപൂർ, മുസാഫറബാദ്, കോട്‌ലി, മുരിഡ്കെ തുടങ്ങിയ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്. ഹാഫിസ് സയീദ് നയിക്കുന്ന ഭീകരസംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ ആസ്ഥാനമാണ് മുരിഡ്കെ. പാക് പഞ്ചാബ് പ്രവിശ്യയിലെ ബഹവൽപൂർ, മസൂദ് അസ്ഹറിന്റെ ജെയ്ഷ്-ഇ-മുഹമ്മദിന്റെയും താവളമാണ്. അഞ്ചിടത്ത് മിസൈൽ ആക്രമണമുണ്ടായെന്നും മൂന്നു പേർ കൊല്ലപ്പെട്ടെന്നും 12 പേർക്ക് പരിക്കേറ്റതായും പാക് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യ സൈനിക ആക്രമണങ്ങൾ നടത്തിയതായി സ്ഥിരീകരിച്ച പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തിരിച്ചടിക്കുമെന്ന് പ്രതികരിച്ചു. ആറ് സ്ഥലങ്ങളിലായി 24 ആക്രമണങ്ങൾ നടന്നതായി പാകിസ്താൻ സ്ഥിരീകരിച്ചിട്ടുണ്ട്‌.

നീതി നടപ്പാക്കിയെന്നും കൂടുതൽ വിശദാംശങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നും സമൂഹമാധ്യമത്തിൽ സൈന്യം പ്രതികരിച്ചു. ‘കൃത്യമായ രീതിയിൽ ഉചിതമായി പ്രതികരിക്കുന്നു’ എന്നാണ് ആക്രമണത്തെ ഇന്ത്യൻ സൈന്യം എക്സ് പോസ്റ്റിൽ വിശേഷിപ്പിച്ചത്. പാക് സൈനിക കേന്ദ്രങ്ങളെയല്ല, ഭീകര കേന്ദ്രങ്ങളാണ് സൈന്യം ലക്ഷ്യമിട്ടതെന്നും കൃത്യമായി സംയമനം പാലിച്ചുള്ള നടപടിയാണ് ഇന്ത്യയിൽ നിന്നുണ്ടായതെന്നും സൈന്യം വ്യക്തമാക്കി. അതേസമയം കശ്മീരിലെ പൂഞ്ച്-രജൗരി മേഖലയിലെ ഭിംബർ ഗലിയിൽ പാക്സൈന്യം വെടിവെപ്പ് നടത്തിയതായി സൈന്യം അറിയിച്ചു.

‘ഭാരത് മാതാ കീ ജയ്’ എന്നാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എക്സിൽ കുറിച്ചത്.ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശമനുസരിച്ച് രാജ്യത്തുടനീളം ആസൂത്രണം ചെയ്ത മോക്ഡ്രില്ലിന് മണിക്കൂറുകൾക്ക് മുൻപാണ് തിരിച്ചടിയെന്നതും ശ്രദ്ധേയമാണ്. 1971ന് ശേഷം ഇതാദ്യമായാണ് രാജ്യത്ത് ഇത്രവലിയ മോക്ഡ്രിൽ സംഘടിപ്പിക്കപ്പെടുന്നത്.

ഇന്ത്യ-പാക് സംഘർഷം എത്രയും വേഗം അവസാനിപ്പിക്കട്ടെയെന്നായിരുന്നു അമേരിക്കൻ പ്രസിഡന്റ് ട്രംപ് പ്രതികരിച്ചത്. സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. സന്തോഷം തരുന്ന നടപടിയെന്ന് പഹൽഗാമിൽ കൊല്ലപ്പെട്ട മലയാളി രാമചന്ദ്രന്റെ മകൾ ആരതി പറഞ്ഞു.

ശ്രീനഗർ കൂടാതെ ജമ്മു, ലേ, ധരംശാല, അമൃത്സർ വിമാനത്താവളങ്ങളും അടച്ചു. ഭീകരക്യാമ്പുകൾ തകർത്തത് സ്‌കാൽപ് മിസൈലുകൾ ഉപയോഗിച്ചാണ്. ലഷ്‌കർ-ഇ-തൊയ്‌ബെ, ജെയ്ഷ്-ഇ-മുഹമ്മദ് ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യൻ സൈന്യം ലക്ഷ്യമിട്ടത്. ലക്ഷ്യമിട്ടത് ഭീകരരെ മാത്രമാണെന്നും സൈനിക കേന്ദ്രങ്ങളേയോ സാധാരണക്കാരെയോ ഇന്ത്യലക്ഷ്യമിട്ടിട്ടില്ലെന്നും സൈന്യം വ്യക്തമാക്കി.

26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിന്റെ പതിനാലാം ദിവസമാണ് ഇന്ത്യൻ തിരിച്ചടി.പഹൽഗാം ആക്രമണത്തിന് ശേഷം നിരവധി തന്ത്രപ്രധാന യോഗങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടന്നത്. ഓപ്പറേഷൻ സിന്ദൂറിന് മണിക്കൂറുകൾക്ക് മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും തിങ്കളാഴ്ച പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ്ങുമായും കൂടിക്കാഴ്ച നടത്തി. കൂടാതെ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ്ങ്, കരസേന, നാവികസേന, വ്യോമസേന മേധാവികളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു

തിരിച്ചടിക്കുമെന്ന് ആദ്യം മുതലേ സൂചന നൽകിയ ഇന്ത്യ സിന്ധു-നദീജല കരാർ മരവിപ്പിക്കുന്നതടക്കം നിർണായക തീരുമാനങ്ങൾ പാകിസ്താനെതിരെ കൈകൊണ്ടു. പാക് പൗരന്മാർക്ക് അനുവദിച്ച എല്ലാ വിസകളും റദ്ദാക്കിയ ഇന്ത്യ അട്ടാരി അതിർത്തിയും അടച്ചു. ഇന്ത്യയിലെ പാക് നയതന്ത്ര ഉദ്യോഗസ്ഥരെ വെട്ടിക്കുറയ്ക്കുകയും വ്യോമാതിർത്തി അടയ്ക്കുകയും ചെയ്തിരുന്നു

Related Articles

Back to top button