മലമുകളിലെ ക്ഷേത്രത്തിൽ കാവൽ കിടന്ന ഭാരവാഹികളെ മർദിച്ചു, ഒരാൾ കൂടി അറസ്റ്റിൽ
തിരുവനന്തപുരം: പൂവച്ചൽ നാടുകാണി ക്ഷേത്ര രക്ഷാധികാരിയെയും കമ്മിറ്റി അംഗത്തെയും ആക്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. വെളിയംകോട് സ്വദേശി അനുരാഗാണ് (21) അറസ്റ്റിലായത്. ജൂലായ് 19 നായിരുന്നു സംഭവം നടന്നത്. പാറയുടെ മുകളിലുള്ളക്ഷേത്രത്തിൽ മോഷണം നടന്നതിനാൽ കാവൽ ഏർപ്പെടുത്തിയിരുന്നു.
കാവലിലുണ്ടായിരുന്ന ഭാരവാഹികളെയാണ് ബൈക്കുകളിൽ എത്തിയ സംഘം മർദിച്ചത്. ക്ഷേത്രമിരിക്കുന്ന പാറയിൽ കുറച്ചുപേർ നിൽക്കുന്നതുകണ്ട് ചോദ്യംചെയ്തപ്പോഴാണ് ഭാരവാഹികളെ കയ്യേറ്റം ചെയ്തതും മർദിച്ചതും. സംഭവത്തിന് പിന്നാലെ ഒളിവിൽപോയ പ്രതികളെ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. പിന്നാലെ ഒന്നാം പ്രതിയായ കണ്ടല സ്വദേശി അജീഷ് ലാലിനെ എറണാകുളത്തുനിന്നു പിടികൂടിയിരുന്നു.കൂടാതെ മണ്ണടിക്കോണം സ്വദേശി വിശാഖും പിടിയിലായി. ഇതിനിടെയാണ് അനുരാഗും അറസ്റ്റിലായത്. സംഘത്തിലുണ്ടായ മറ്റുള്ളവർക്കായി അന്വേഷണം തുടരുകയാണ് പൊലീസ്.