തടവ് ശിക്ഷ മാത്രമല്ല എംഎൽഎ സ്ഥാനം നഷ്ടമാകും, ആന്‍റണി രാജു അയോഗ്യനായി

തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ തടവ് ശിക്ഷ ലഭിച്ചതോടെ ആൻ്റണി രാജു അയോഗ്യനായി . 3 വർഷത്തേക്ക് നെടുമങ്ങാട് കോടതി ശിക്ഷിച്ചതാണ് ആന്‍റണി രാജുവിന് വലിയ തിരിച്ചടിയാകുന്നത്. 2 വർഷത്തിൽ കൂടുതൽ ഏതെങ്കിലും കോടതി ശിക്ഷിച്ചാൽ അയോഗ്യനെന്നാണ് സുപ്രീം കോടതിയുടെ നേരത്തെയുള്ള വിധി. ഇത് പ്രകാരം ആന്‍റണി രാജുവിന് എം എൽ എ സ്ഥാനം നഷ്ടമാകും. വരുന്ന തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനും കഴിയില്ല. മേൽ കോടതികളിലേക്ക് പോയി വിധിക്ക് സ്റ്റേ നേടിയാലും അയോഗ്യത നിലനിൽക്കുമെന്നതാണ് മറ്റൊരു കാര്യം.
ലഹരിക്കേസിൽ വിദേശിയായ പ്രതിയെ രക്ഷിക്കാൻ തൊണ്ടിമുതൽ അട്ടിമറിച്ച കേസിലാണ് ആൻ്റണി രാജുവിന് തടവ് ശിക്ഷ ലഭിച്ചത്. ഗൂഢാലോചനയ്ക്ക് 6 മാസം തടവ്, തെളിവ് നശിപ്പിക്കലിന് 3 വർഷം തടവും 10,000 രൂപ പിഴയും, കള്ള തെളിവ് ഉണ്ടാക്കൽ വകുപ്പിന് 3 വർഷം തടവ് എന്നിങ്ങനെയാണ് നെടുമങ്ങാട് ഒന്നാം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. കേസ് സി ജെ എം കോടതി പരിഗണിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യവും കോടതി തള്ളിയിട്ടുണ്ട്.
നീതിന്യായ രംഗത്ത് തന്നെ അപൂർവ്വമായ ഒരു കേസിലാണ് നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്നും വിധിയുണ്ടായത്. ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാനായി കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ഒരു ജനപ്രതിനിധിയും മുൻ കോടതി ഉദ്യോഗസ്ഥനും ചേർന്ന് നടത്തിയ കുറ്റമാണ് തെളിയിക്കപ്പെട്ടത്. 1990 ഏപ്രിൽ ഏപ്രിൽ നാലിനാണ് ഓസ്ട്രേലിയൻ പൗരനായ സാൽവദോർ സാർലി അടിവസ്ത്രത്തിലൊളിപ്പിച്ച ഹാഷിഷുമായി പിടിയിലായത്. പൂന്തുറ എസ്എച്ചഒയായ ജയമോഹൻ കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രതിക്ക് 10 വർഷം തടവും പിഴയും വിധിച്ചു. ഈ വിചാരണ നടക്കുമ്പോള്‍ തന്നെ തൊണ്ടി ക്ലർക്കിനെ സ്വാധീനിച്ച പ്രതിയുടെ അഭിഭാഷകനായ ആൻ്റണിരാജു അടിവസ്ത്രം പുറത്തുകൊണ്ടുപോയി ചെറുതാക്കി തിരികെ വച്ചു. പ്രതിയുടെ സ്വകാര്യ വസ്തുക്കള്‍ വിട്ടുകൊടുക്കാനുള്ള കോടതി ഉത്തരവിൻെറ മറവിലാണ് തൊണ്ടിയും കടത്തിയത്




