പെരുമ്പാവൂരിൽ സീറ്റില്ല… എൽദോസ് കുന്നപ്പിള്ളി ദില്ലിയിലേക്ക്…

കൊച്ചി: പെരുമ്പാവൂരിൽ സീറ്റില്ലെന്ന വിവരം പുറത്തുവന്നതോടെ ദില്ലിയിലേക്ക് പോകാൻ എൽദോസ് കുന്നപ്പിള്ളി. സ്ത്രീ പീഡനക്കേസ് സംബന്ധിച്ച് തൻ്റെ നിരപരാധിത്വം നേതാക്കളെ ഒരിക്കൽ കൂടി നേരിട്ട് കണ്ട് ബോധിപ്പിക്കാനാണ് എൽദോസ് കുന്നപ്പിള്ളിയുടെ തീരുമാനം.
സംസ്ഥാന നേതൃത്വം എൽദോസിന് അനുമതി നൽകിയിരുന്നു എങ്കിലും കോൺഗ്രസിന്റെ അന്തിമ പട്ടികയിൽ എൽദോസ് നിലവിൽ ഇടം പിടിച്ചിട്ടില്ല. പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ താൻ വിജയിക്കുമെന്നും സീറ്റ് നിഷേധിച്ചാലും താൻ കോൺഗ്രസുകാരനായി തുടരുമെന്നും എൽദോസ് പറഞ്ഞു. സീറ്റ് ഇല്ലെങ്കിൽ പാര്‍ട്ടി വിട്ട് പോകുമെന്ന് പ്രചാരണം എൽദോസ് കുന്നപ്പിള്ളി തള്ളി.
സീറ്റില്ലെന്ന വിവരം പുറത്തുവന്നതോടെ പെരുമ്പാവൂരിലെ പ്രാദേശിക കോൺഗ്രസ് നേതാക്കൾ എൽദോസ് കുന്നപ്പള്ളിയുടെ വീട്ടിലെത്തി യോഗം ചേർന്നു. ദില്ലിയിൽ നിന്ന് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു എൽദോസ് കുന്നപ്പിള്ളിയുടെ ആദ്യ പ്രതികരണം. 10 വർഷം താൻ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. പെരുമ്പാവൂരിൽ അസാധ്യമായത് ചെയ്തു.
സീറ്റ് കിട്ടിയാൽ 15000ലേറെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും എൽദോസ് കുന്നപ്പിള്ളി ആത്മവിശ്വാസം പ്രകടിപ്പിച്ചു. നേതൃത്വത്തിൽ വിശ്വാസമുണ്ടെന്നും തന്റെ അയോഗ്യത എന്തെന്ന് നേതൃത്വം പരിശോധിക്കണമെന്നും എൽദോസ് ആവശ്യപ്പെട്ടു. പ്രവർത്തകരുടെ പിന്തുണ തനിക്കുണ്ടെന്നും എൽദോസ് കുന്നപ്പിള്ളി മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി.



