പ്ലാസ്റ്റിക് കവറുകളിലും കപ്പുകളിലും ഭക്ഷണം, ഡേറ്റ് പോലുമില്ല, പിടികൂടി നഗരസഭക്ക് മുന്നിൽ പ്രദർശിപ്പിച്ച് ഉദ്യോഗസ്ഥർ..

വർക്കലയിലെ വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടികൂടി. വർക്കല നഗരസഭയുടെ ആരോഗ്യ വിഭാഗം ഇന്നലെ നടത്തിയ മിന്നൽ പരിശോധനയിലാണ് സ്റ്റാർ ഹോട്ടലിൽ നിന്നടക്കം പഴകിയ ഭക്ഷണവും മത്സ്യവും ഇറച്ചിയുമടക്കം പിടികൂടിയത്. പഴകിയ ഭക്ഷണം പ്രദർശിപ്പിച്ചതിനും സൂക്ഷിച്ചതിനും ആകെ 90,000 രൂപ പിഴ ചുമത്തി. ഇതിൽ 30,000 രൂപ സംഭവസ്ഥലത്ത് വെച്ച് തന്നെ ഈടാക്കി. ഗേറ്റ് വേ, സജോയ്സ്, ഇന്ദ്രപ്രസ്ഥ ഉൾപ്പടെ 26 പ്രമുഖ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.

പ്ലാസ്റ്റിക് കവറുകളിലും കപ്പുകളിലും സൂക്ഷിച്ച ഭക്ഷണ സാധനങ്ങളാണ് പിടിച്ചെടുത്തവയിൽ കൂടുതലും. തയാറാക്കി വച്ചിരിക്കുന്ന ഭക്ഷണത്തിൽ ഡേറ്റ് ഉൾപ്പടെ ഇല്ലായിരുന്നു. പഴകിയ ഇറച്ചി, മത്സ്യം, കറികൾ, എണ്ണ തുടങ്ങി പിടികൂടിയ പഴകിയ ഭക്ഷണം ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നഗരസഭയ്ക്ക് മുന്നിൽ പ്രദർശിപ്പിച്ചു. വരും ദിവസങ്ങളിലും വർക്കലയിലെ ഹോട്ടലുകളിൽ ശക്തമായ പരിശോധനകൾ തുടരുമെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. ഭക്ഷ്യവിഷബാധയേറ്റ നിരവധി സംഭവങ്ങൾ ഉണ്ടായതിനാലാണ് സംസ്ഥാന വ്യാപക പരിശോധന നടത്തിയത്. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ ചെയർമാൻ കെ.എം.ലാജിയും അറിയിച്ചു.

Related Articles

Back to top button