നീലേശ്വരം വെടിക്കെട്ട് അപകടം..ക്ഷേത്രത്തില്‍ ബിജെപി-സിപിഎം തര്‍ക്കം..രാഷ്ട്രീയവത്കരിക്കാനുള്ള നീക്കം…

കാസര്‍ഗോഡ് നീലേശ്വരത്ത് വെടിക്കെട്ടപകടം ഉണ്ടായ അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തില്‍ സിപിഐഎം – ബിജെപി തര്‍ക്കം. വെടിക്കെട്ടപകടവുമായി ബന്ധപ്പെട്ട് ബിജെപി കേരള സര്‍ക്കാരിനെ വിമര്‍ശിച്ചു.ഇത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതോടെയാണ് തർക്കം ഉടലെടുത്തത്. ഇരു വിഭാഗങ്ങളും തമ്മില്‍ വാക്കേറ്റം ഉണ്ടായി. പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.

ബിജെപി സംസ്ഥാന സെക്രട്ടറി കെ ശ്രീകാന്ത് ഉള്‍പ്പടെയുള്ളവര്‍ ക്ഷേത്ര പരിസരത്ത് എത്തിയിരുന്നു. അതിനിടയില്‍ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് രതീഷും സംഭവ സ്ഥലത്തേക്ക് എത്തി. ശേഷമായിരുന്നു വാക്കേറ്റം.എന്നാൽ ക്ഷേത്രത്തിലേക്ക് വന്ന സമയം കണ്ട കാഴ്ചയും ബോധ്യപ്പെട്ട കാര്യങ്ങളും മാധ്യമങ്ങളോടും ജനങ്ങളോടും പറയുകയാണ് തങ്ങള്‍ ചെയ്തതെന്ന് ബിജെപി ഭാരവാഹികള്‍ പറഞ്ഞു. പരിക്ക് കൂടുതലും ഉണ്ടായത് തിക്കിലും തിരക്കിലും പെട്ടാണെന്നും ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ടെന്നാണ് തങ്ങള്‍ക്ക് മനസിലാകുന്നതെന്നും ബിജെപി ആരോപിക്കുന്നു. തിരക്കുണ്ടാവുന്ന സമയത്ത് പൊലീസ് ജാഗ്രത പാലിക്കണമായിരുന്നുവെന്നാണ് തങ്ങള്‍ പറഞ്ഞതെന്നും അത് ചിലര്‍ക്ക് ഇഷ്ടമായില്ലെന്നും ഇവര്‍ വ്യക്തമാക്കി.

എന്നാൽ വെടിക്കെട്ടുമായി ബന്ധപ്പെട്ടുണ്ടായ അപകടം ദൗര്‍ഭാഗ്യകരമാണെന്ന് സിപിഐഎമ്മും വ്യക്തമാക്കുന്നു. സംഭവത്തെ രാഷ്ട്രീയവത്കരിക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നതെന്നും സംസ്ഥാന സര്‍ക്കാരാണ് ഉത്തരവാദികളെന്ന് ആരോപിക്കുകയാണെന്നും സിപിഐഎം നേതാക്കള്‍ കുറ്റപ്പെടുത്തി. ഇത് അനുവദിക്കാന്‍ സാധിക്കില്ലെന്നും ക്ഷേത്രത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട ആളുകളാണ് സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദികളെന്നും സിപിഐഎം വ്യക്തമാക്കി.

Related Articles

Back to top button