അൻവറുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ രണ്ടു നിലപാട്; ചർച്ച അവസാനിച്ചിട്ടും സംസാരിച്ച് ചില നേതാക്കൾ, സാഹചര്യം മാറും…
പിവി അൻവറിനെ മുന്നണിയിൽ എടുക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ രണ്ടു നിലപാട്. ചർച്ചകൾ പൂർണമായി അവസാനിച്ചുവെന്ന് പ്രഖ്യാപിച്ച ശേഷവും അൻവറിനോട് ചില കോൺഗ്രസ് നേതാക്കൾ സംസാരിച്ചതായാണ് വിവരം. എന്നാൽ മത്സരത്തിൽ നിന്ന് പിന്മാറേണ്ടെന്ന് ഇവർ നിർദ്ദേശിച്ചു. തെരഞ്ഞെടുപ്പിന് ശേഷം സാഹചര്യം മാറുമെന്നും അപ്പോൾ പരിഗണിക്കാമെന്നും അൻവറിന് പ്രതീക്ഷയും നൽകിയെന്നാണ് വിവരം. അൻവറുമായി ഇനി ചർച്ചയില്ലെന്നാണ് വിഡി സതീശൻ അറിയിച്ചത്
അതേസമയം, മുസ്ലീം ലീഗ് യോഗത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷ വിമര്‍ശനം ഉയർന്നു. വിഡി സതീശന്‍റേത് ഏകാധിപത്യ പ്രവണതയെന്നായിരുന്നു വിമര്‍ശനം. പിവി അൻവര്‍ പ്രശ്നം നീട്ടിക്കൊണ്ടുപോയി വഷളാക്കിയെന്ന് യോഗത്തിൽ അഭിപ്രായം ഉയര്‍ന്നു. മുസ്ലീം ലീഗിന് ഒരുകാലത്തുമില്ലാത്ത അവഗണനയാണ് കോണ്‍ഗ്രസിൽ നിന്നുണ്ടാകുന്നത്. ഇങ്ങനെ പോയാൽ പാര്‍ട്ടിക്ക് വെറെ വഴി നോക്കേണ്ടിവരുമെന്നും യോഗത്തിൽ നേതാക്കള്‍ അഭിപ്രായപ്പെട്ടു. കെഎം ഷാജി, എംകെ മുനീര്‍ തുടങ്ങിയവരടക്കമുള്ള പ്രധാന നേതാക്കളാണ് വിമര്‍ശനം ഉന്നയിച്ചത്. വിഷയം ഗൗരവതരമാണെന്ന് പികെ കുഞ്ഞാലിക്കുട്ടിയും യോഗത്തിൽ പറഞ്ഞു



