എല്ലാവരും വോട്ട് ചെയ്യുമ്പോഴാണ് ജനാധിപത്യം ഏറ്റവും കൂടുതൽ അർത്ഥവത്താകുന്നത്..ഈ നാട് പകര്‍ന്നുനല്‍കിയ ആത്മവിശ്വാസം കൂടെയുണ്ട്…
ഉപതിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്. മാങ്കുത്ത് എല്‍പി സ്‌കൂളിലെ 22ാം ബൂത്തിലാണ് സ്വരാജ് വോട്ട് രേഖപ്പെടുത്തിയത്. പിതാവിനൊപ്പമാണ് സ്വരാജ് എത്തിയത്. വിജയപ്രതീക്ഷയുണ്ടെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം സ്വരാജ് പ്രതികരിച്ചു. എല്ലാവരും വോട്ട് ചെയ്യുമ്പോഴാണ് ജനാധിപത്യം അര്‍ത്ഥപൂര്‍ണ്ണമാവുന്നത്. പോളിംഗ് ശതമാനം ഉയരട്ടെയെന്നാണ് ആഗ്രഹിക്കുന്നത്. ആര്‍ക്ക് വോട്ട് ചെയ്യുന്നുവെന്നത് പിന്നീടുള്ള കാര്യമാണെന്നും സ്വരാജ് പറഞ്ഞു.
263 പോളിങ് ബൂത്തിലായി 2,32,381 വോട്ടര്‍മാരാണ് ഇന്ന് നിലമ്പൂരിന്റെ വിധിയെഴുതുക. വോട്ടര്‍മാരില്‍ 1,13,613 പുരുഷന്മാരും 1,18,760 വനിതകളും എട്ട് ട്രാന്‍സ് ജെന്‍ഡര്‍മാരുമുണ്ട്. 7787 പേര്‍ പുതിയ വോട്ടര്‍മാരാണ്. ആദിവാസി മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന, വനത്തിനുള്ളില്‍ മൂന്ന് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. 7 മേഖലകളിലായി 11 പ്രശ്ന സാധ്യതാ ബൂത്തുകളുണ്ട്. വനത്തിനുള്ള മൂന്ന് ബൂത്തുകള്‍ ഉള്‍പ്പെടെ 14 ക്രിട്ടിക്കല്‍ ബൂത്തുകളില്‍ വന്‍ സുരക്ഷാ സംവിധാനമൊരുക്കും. എല്ലാ മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് വെബ്കാസ്റ്റിംഗ് നടത്തും. 23നാണ് വോട്ടെണ്ണല്‍. പി വി അന്‍വര്‍ രാജി വെച്ചതിനെ തുടര്‍ന്ന് വന്ന ഒഴിവിലേയ്ക്കായിരുന്നു നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.



