വയനാട് പുനരധിവാസം; ലീഗ് നിർമിക്കുന്ന ഭവനപദ്ധതി പ്രദേശത്ത് സന്ദർശകർക്ക് നിയന്ത്രണം

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി മുസ്‌ലിം ലീഗ് നിർമിച്ചുനൽകുന്ന വീടുകളുടെ നിർമാണസ്ഥലത്ത് സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. ആദ്യഘട്ട വീടുകളുടെ അവസാനവട്ട മിനുക്കുപണികൾ തടസമില്ലാതെ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം അറിയിച്ചു.

നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ പ്രവർത്തകർ ഫെബ്രുവരി 28-ലെ ഉദ്ഘാടനത്തിന് ശേഷം മാത്രം സൈറ്റ് സന്ദർശിക്കണമെന്ന് നേതൃത്വം അഭ്യർത്ഥിച്ചു. ആദ്യഘട്ടത്തിൽ പൂർത്തിയായ 51 വീടുകളുടെ ഗുണഭോക്താക്കളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ഫെബ്രുവരി 28-ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ താക്കോൽദാനം നിർവഹിക്കും. പ്രിയങ്ക ഗാന്ധി എം.പി. ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. ബാക്കിയുള്ള വീടുകൾ മെയ് മാസത്തിന് മുൻപായി കൈമാറാനാണ് ലക്ഷ്യമിടുന്നത്.

മേപ്പാടി പഞ്ചായത്തിലെ മുക്കംകുന്നിൽ ഏറ്റെടുത്ത ഭൂമിയിൽ 1060 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിലാണ് വീടുകൾ ഒരുങ്ങുന്നത്. മൂന്ന് കിടപ്പുമുറികളുള്ള ഈ വീടുകൾ ഭാവിയിൽ മുകൾനില പണിയാൻ കഴിയുന്ന സൗകര്യത്തോടെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മുട്ടിൽ-മേപ്പാടി റോഡരികിലായി ഏകദേശം 12 ഏക്കറോളം ഭൂമിയാണ് പുനരധിവാസത്തിനായി ലീഗ് ഉപയോഗിക്കുന്നത്. തോട്ടം ഭൂമി സംബന്ധിച്ച സാങ്കേതിക തടസങ്ങൾ കാരണം നേരത്തെ നിർമാണം അല്പം വൈകിയിരുന്നെങ്കിലും ഇപ്പോൾ പണികൾ പൂർത്തിയായി വരികയാണ്.

Related Articles

Back to top button