നരിവേട്ടയുടെ റിവ്യൂ ഇട്ടതിന് ഉണ്ണി മുകുന്ദൻ മർദിച്ചെന്ന പരാതി; ടോവിനോയുടെ ശബ്ദസന്ദേശം, മറുപടി മമ്മൂട്ടിയുടെ സ്റ്റിക്കർ; ചാറ്റ് പുറത്തുവിട്ട് ഉണ്ണി…
നടൻ ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്ന മാനേജരുടെ പരാതിയിൽ ഉണ്ണിക്കെതിരെ കേസെടുത്തിരുന്നു. സംഭവത്തെ തുടർന്നുള്ള വിവാദങ്ങള്‍ക്കിടെ നടന്‍ ടൊവിനോ തോമസുമായുള്ള വാട്‌സാപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് ഉണ്ണി മുകുന്ദന്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായാണ് സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചത്. ഇതിഹാസ ബോളിവുഡ് ചിത്രം ‘ഷോലെ’യിലെ പാട്ടിന്റെ അകമ്പടിയോടെയാണ് ചാറ്റ് പുറത്തുവിട്ടത്.
ആക്ടര്‍ ടൊവിനോ എന്ന് ഉണ്ണി മുകുന്ദന്‍ സേവ് ചെയ്ത നമ്പറുമായുള്ള ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടാണ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലുള്ളത്. കഴിഞ്ഞദിവസം രാവിലെ 7.34-ന് ഉണ്ണി മുകുന്ദന്‍ അയച്ച മെസേജിന് ടൊവിനോ പത്തുസെക്കന്‍ഡുള്ള വോയ്‌സ് മെസേജ് മറുപടി അയച്ചതായി കാണാം. ഇതിന് മമ്മൂട്ടിയുടെ ചിത്രമുള്ള സ്റ്റിക്കറാണ് ഉണ്ണി മുകുന്ദന്റെ മറുപടി. പിന്നാലെ മോഹന്‍ലാലിന്റെ ചിത്രമുള്ള സ്റ്റിക്കര്‍ ടൊവിനോ തിരിച്ചയച്ചു. ഇന്ന് രാവിലെ ഉണ്ണി മുകുന്ദന്‍ അയച്ച, ബറോസിന്റെ സെറ്റില്‍നിന്നുള്ള മോഹന്‍ലാലിന്റെ ചിത്രമുള്ള സ്റ്റിക്കറാണ് സ്‌ക്രീന്‍ഷോട്ടില്‍ കാണുന്ന ചാറ്റിലെ അവസാന മെസേജ്.
ടൊവിനോയെ മെന്‍ഷന്‍ ചെയ്താണ് ഉണ്ണി മുകുന്ദന്‍ സ്‌റ്റോറി പങ്കുവെച്ചത്. ടൊവിനോ നായകനായ ‘നരിവേട്ട’യെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തിയതിനാണ് തന്നെ ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചത് എന്നായിരുന്നു മുന്‍ മാനേജര്‍ വിപിന്‍ കുമാര്‍ വിയുടെ പരാതി.
ചാറ്റിന് പുറമേ, പരോക്ഷ പ്രതികരണമായി ഫെയ്‌സ്ബുക്കില്‍ ഒരു റീലും ഉണ്ണി മുകുന്ദന്‍ പങ്കുവെച്ചിട്ടുണ്ട്. ‘ഇരുമ്പില്‍ തീര്‍ത്ത കുന്തവുമായി സിംഹത്തെ വേട്ടായാടാന്‍ ശ്രമിക്കൂ, നിങ്ങളുടെ നായകള്‍ക്ക് അതിനുമാത്രം ശക്തിയുള്ള നഖങ്ങളില്ല’, എന്ന ക്യാപ്ഷനോടെയാണ് ‘മാര്‍ക്കോ’യില്‍നിന്നുള്ള ഒരു ഭാഗം റീലായി പങ്കുവെച്ചുകൊണ്ട് ഉണ്ണി മുകുന്ദന്‍ കുറിച്ചത്.