ആലപ്പുഴ ബുധനൂർ സഹകരണ ബാങ്ക് സ്വർണപ്പണയത്തട്ടിപ്പ്; മുൻ സെക്രട്ടറി ഇൻ ചാർജ് അറസ്റ്റിൽ

ആലപ്പുഴ: ബുധനൂർ സർവ്വീസ് സഹകരണ ബാങ്കിലെ സ്വർണപ്പണയവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ ഒരാൾ അറസ്റ്റിലായി. ബാങ്കിലെ മുൻ സെക്രട്ടറി ഇൻ ചാർജ് ആയിരുന്ന അനീഷയാണ് മാന്നാർ പോലീസിന്റെ പിടിയിലായത്.
സംഭവമിങ്ങനെ: ബുധനൂർ സ്വദേശിയായ രാഹുൽ 2022-ൽ അഞ്ചേകാൽ പവൻ സ്വർണാഭരണം ബുധനൂരിലെ സർവ്വീസ് സഹകരണ ബാങ്കിൽ പണയം വെച്ചിരുന്നു. കഴിഞ്ഞ മാസം സ്വർണം തിരിച്ചെടുക്കാൻ രാഹുൽ ബാങ്കിൽ എത്തിയപ്പോഴാണ് സ്വർണം നഷ്ടപ്പെട്ടതായി അറിയുന്നത്. തുടർന്ന് അദ്ദേഹം മാന്നാർ പോലീസിൽ പരാതി നൽകി.
രാഹുലിന്റെ പരാതിയിൽ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. ബാങ്കിൽ പണയം വെച്ച സ്വർണം, ഉടമയുടെ അറിവോ സമ്മതമോ ഇല്ലാതെ ഉദ്യോഗസ്ഥ, രഹസ്യമായി എണ്ണക്കാട്ടുള്ള മറ്റൊരു ബാങ്കിൽ കൊണ്ടുപോയി പണയം വെച്ച് അധിക തുക കൈപ്പറ്റി സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയായിരുന്നു.
ഇതേത്തുടർന്ന്, 2022-ൽ സെക്രട്ടറി ഇൻ ചാർജ് ആയിരുന്ന അനീഷക്കെതിരെ വിശ്വാസവഞ്ചന, വ്യാജരേഖ ചമക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു. 2023-ൽ ബാങ്കിൽ പുതിയ ഭരണസമിതി അധികാരത്തിൽ വന്നതിന് പിന്നാലെ നടത്തിയ ഓഡിറ്റിൽ ലക്ഷങ്ങളുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് അനീഷയെ സസ്‌പെൻഡ് ചെയ്യുകയും പിന്നീട് ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു.
അറസ്റ്റിലായ 42-കാരിയായ അനീഷയെ പോലീസ് എണ്ണക്കാട് ബാങ്കിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. അവിടെ നിന്നും 4 പവൻ സ്വർണം പോലീസ് കണ്ടെടുത്തു. ബാക്കിയുള്ള ഒരു പവൻ സ്വർണം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. തട്ടിപ്പിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.



