ഭൂമി ഏറ്റെടുത്തതിന് നഷ്ടപരിഹാരം നൽകിയില്ല; കൊല്ലം കളക്ടറുടെ ഔദ്യോഗിക വാഹനം ജപ്തി ചെയ്‌തു

ഭൂമി ഏറ്റെടുത്ത വകയിൽ നൽകേണ്ട നഷ്ടപരിഹാരത്തുക നൽകാൻ വൈകിയതിനെ തുടർന്ന് കൊല്ലം ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനം ജപ്തി ചെയ്‌ത് കോടതി നടപടി. ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസിലാണ് കൊല്ലം അഡീഷണൽ സബ് കോടതി ജഡ്‌ജി അരുൺ എം. കുരുവിളയുടെ ഉത്തരവ് പ്രകാരം ജപ്തി നടപടി പൂർത്തിയാക്കിയത്.
ശക്തികുളങ്ങര മീനത്തുചേരിയിൽ പ്രിയ എന്ന വ്യക്തിക്ക് നൽകാനുണ്ടായിരുന്ന 2,74,000 രൂപയും അതിന്റെ പലിശയും ഈടാക്കുന്നതിന് വേണ്ടിയാണ് കോടതി കളക്ടറുടെ വാഹനം ജപ്തി ചെയ്യാൻ ഉത്തരവിട്ടത്. സർക്കാർ ഭൂമി ഏറ്റെടുക്കുമ്പോൾ നൽകേണ്ട നഷ്ടപരിഹാരത്തുക കാലതാമസം കൂടാതെ നൽകുന്നതിൽ ജില്ലാ ഭരണകൂടത്തിന് വീഴ്ചയുണ്ടായതിനെ തുടർന്നാണ് കോടതിയുടെ ഭാഗത്തുനിന്ന് ഇത്തരമൊരു അസാധാരണ നടപടിയുണ്ടായത്. ഹർജിക്കാരിക്ക് വേണ്ടി അഭിഭാഷകരായ എസ്. മിഥുൻ ബോസ്, ലിഞ്ചു സി. ഈപ്പൻ, പ്രീമാ പീറ്റർ എന്നിവരാണ് കോടതിയിൽ ഹാജരായത്.



