‘കളിക്കാൻ ഇടമില്ല, വ്യായാമത്തിന് സൗകര്യമില്ല’; പരാതിയുമായെത്തിയ ജയിൽപ്പുള്ളിയുടെ ആവശ്യം മനുഷ്യാവകാശ കമ്മീഷൻ തള്ളി

തവനൂർ സെൻട്രൽ ജയിലിൽ വ്യായാമം ചെയ്യാനോ വിനോദങ്ങളിൽ ഏർപ്പെടാനോ മതിയായ സൗകര്യങ്ങളില്ലെന്ന് കാണിച്ച് അന്തേവാസി സമർപ്പിച്ച ഹർജി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിരസിച്ചു. മഞ്ചേരി എൻ.ഡി.പി.എസ് കോടതി 15 വർഷം കഠിനതടവിന് ശിക്ഷിച്ച മലപ്പുറം സ്വദേശിയായിരുന്നു പരാതിക്കാരൻ. കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥാണ് പരാതിയിൽ തീർപ്പുകൽപ്പിച്ചത്. എന്നാൽ ജയിലിന്‍റെ നടുമുറ്റത്ത് വ്യായാമത്തിന് സൗകര്യമുണ്ടെന്നും വിനോദത്തിന് സൗകര്യങ്ങളുണ്ടെന്നും സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് മനനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
എല്ലാ ദിവസവും ഉച്ചയ്ക്കുശേഷവും അവധി ദിവസങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ചുവരെയും ടിവി കാണാന്‍ സൗകര്യമുണ്ടെന്ന് സൂപ്രണ്ട് മനനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ഫുട്‌ബോളും വോളിബോളും കാരംസും ചെസും സെല്ലുകളില്‍ ലഭ്യമാണ്. പരാതിക്കാരന്‍ ഇത്തരം അവസരങ്ങള്‍ പ്രയോജനപ്പെടുത്താറില്ലെന്നും ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ പരാതി തള്ളിയത്.



