ജോലി കഴിഞ്ഞാൽ ഫോൺ ‘സ്വിച്ച് ഓഫ്’; രാജ്യസഭയിൽ ചരിത്രപരമായ ‘റൈറ്റ് ടു ഡിസ്കണക്ട്’ ബിൽ അവതരിപ്പിച്ച് എ.എ റഹീം

ഓഫീസ് സമയം കഴിഞ്ഞാൽ ഔദ്യോഗിക ഫോൺ കോളുകളിൽ നിന്നും ഇമെയിലുകളിൽ നിന്നും പൂർണ്ണമായും വിട്ടുനിൽക്കാൻ ജീവനക്കാരെ അനുവദിക്കുന്ന ‘റൈറ്റ് ടു ഡിസ്കണക്ട്’ സ്വകാര്യ ബിൽ എ.എ റഹീം രാജ്യസഭയിൽ അവതരിപ്പിച്ചു. ഡിജിറ്റൽ യുഗത്തിൽ ജോലിഭാരം വർദ്ധിക്കുന്നതും വ്യക്തിജീവിതവും തൊഴിലും തമ്മിലുള്ള അതിർവരമ്പുകൾ ഇല്ലാതാകുന്നതും കണക്കിലെടുത്താണ് ഈ ചരിത്രപരമായ നീക്കം. നിശ്ചിത ജോലി സമയം കഴിഞ്ഞാൽ വരുന്ന ഔദ്യോഗിക സന്ദേശങ്ങളോടോ കോളുകളോടോ പ്രതികരിക്കാതിരിക്കാൻ ജീവനക്കാരന് നിയമപരമായ അവകാശമുണ്ടാകും.
ഓഫ് ടൈമിൽ ലഭ്യമാകാത്തതിന്റെ പേരിൽ ജീവനക്കാരെ പിരിച്ചുവിടാനോ, മറ്റ് അച്ചടക്ക നടപടികൾ സ്വീകരിക്കാനോ പാടില്ല. ഈ അവകാശം വിനിയോഗിക്കുന്നത് പ്രമോഷനെയോ മറ്റ് കരിയർ ആനുകൂല്യങ്ങളെയോ ബാധിക്കാൻ പാടില്ല. ഓരോ സ്ഥാപനവും തൊഴിലാളി പ്രതിനിധികളുമായി ചർച്ച ചെയ്ത് വ്യക്തമായ ഡിസ്കണക്ട് നയം നടപ്പിലാക്കണം.
ഫ്രാൻസ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ സമാന നിയമങ്ങൾ ചൂണ്ടിക്കാട്ടിയാണ് റഹീം ബിൽ അവതരിപ്പിച്ചത്. ഐടി, സേവന മേഖലകളിലെ യുവാക്കൾ നേരിടുന്ന മാനസിക സമ്മർദ്ദത്തിന് ഇത് പരിഹാരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
റൈറ്റ് ടു ഡിസ്കണക്ട് ബില്ലിന് പുറമെ മറ്റ് രണ്ട് പ്രധാന ബില്ലുകൾ കൂടി അദ്ദേഹം സഭയുടെ പരിഗണനയ്ക്ക് സമർപ്പിച്ചു:
എജ്യുക്കേഷണൽ കൺസൾട്ടൻസീസ് റെഗുലേഷൻ ബിൽ 2025: വിദ്യാർത്ഥികളെ ചൂഷണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി വിദ്യാഭ്യാസ കൺസൾട്ടൻസികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുക.
എൻവയോൺമെന്റ് ഭേദഗതി ബിൽ 2025: കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നവർക്ക് സർക്കാർ കൃത്യമായ നഷ്ടപരിഹാരം ഉറപ്പാക്കുക.
