സാമ്പത്തിക ബുദ്ധിമുട്ടിലാണെന്ന് അറിയിച്ചു.. ആലപ്പുഴയിൽ സ്ത്രീധനത്തിൻ്റെ പേരിൽ നവവധുവിനെ ഇറക്കിവിട്ടു…

സ്ത്രീധനം നൽകാത്തതിൻ്റെ പേരിൽ നവവധുവിനെ ഭർത്താവും സഹോദരിയും സഹോദരി ഭർത്താവും ചേർന്ന് മാനസികമായി പീഡിപ്പിക്കുകയും വീട്ടിൽ നിന്നും ഇറക്കിവിട്ടതായും പരാതി. ആലപ്പുഴ സ്വദേശിനി അമ്പലപ്പുഴ പൊലീസിന് നൽകിയ പരാതിയെ തുടർന്ന് ഭർത്താവ് പുറക്കാട് കരൂർ മഠത്തിൽ പറമ്പിൽ മിഥുൻ, സഹോദരി മൃദുല, സഹോദരി ഭർത്താവ് അജി എന്നിവർക്കെതിരെ കേസെടുത്തു.വിദേശത്തായിരുന്ന മിഥുന്‍ കഴിഞ്ഞിടയിലാണ് അവധിയില്‍ നാട്ടിലെത്തിയത്. പത്രപരസ്യം നല്‍കിയാണ് വിവാഹാലോചനകള്‍ ക്ഷണിച്ചത്. സാമ്പത്തികമായി ബുദ്ധിമുട്ടുന്നതിനാൽ യുവതിക്ക് സ്ത്രീധനമായൊ മറ്റ് പാരിതോഷികങ്ങളൊ നൽകാനാകില്ലെന്ന് വിവാഹം നിശ്ചയിക്കുന്നതിന് മുമ്പായി മിഥുനോടും ബന്ധുക്കളോടും യുവതിയുടെ വീട്ടുകാർ പറഞ്ഞിരുന്നു. അതിൻ്റെ ഉറപ്പിലാണ് വിവാഹം നിശ്ചയിക്കുന്നത്. കഴിഞ്ഞ ആഗസ്റ്റ് 31 നായിരുന്നു ആലപ്പുഴ സ്വദേശിയായ യുവതിയെ മിഥുൻ സമുദായ ആചാരപ്രകാരം വിവാഹം കഴിച്ചത്.

നിയമപരമായി അടുത്ത ആറിന് രജിസ്റ്റര്‍ ചെയ്യാനിരിക്കുകയായിരുന്നു. ഇതിന് തയ്യാറാകാതെ യുവതിയേയും വീട്ടുകാരെയും കബളിപ്പിക്കുകയായിരുന്നു. കൂടാതെ ഭർത്താവും സഹോദരിയും സഹോദരി ഭർത്താവും ചേർന്ന് സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ട് യുവതിയെ യുവതിയെ മാനസികമായി പീഡിപ്പിച്ചു. സ്ത്രീധനമായി 25 ലക്ഷം രൂപയും സമാനമായി സ്വർണവും കൊണ്ടുവരണമെന്നാവശ്യപ്പെട്ടു. എന്നാൽ അതിന് നിർവാഹമില്ലെന്ന് പറഞ്ഞതോടെ കഴിഞ്ഞമാസം 21 ന് തന്നെ വീട്ടിൽ നിന്നും ഇറക്കിവിടുകയായിരുന്നെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. സമുദായ പ്രതിനിധികളും പഞ്ചായത്ത് അംഗങ്ങളും പലതവണ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും മിഥുനും ബന്ധുക്കളും തയ്യാറായില്ല. തുടർന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്. മിഥുന്‍ അടുത്ത പത്തിന് അവധി കഴിഞ്ഞ് വിദേശത്തേക്ക് മടങ്ങാനിരിക്കുകയാണ്.

Related Articles

Back to top button