കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇനി പുതിയ ഭരണാധികാരികള്‍; തിരുവനന്തപുരമുൾപ്പടെ 6 കോര്‍പറേഷനുകളിലും സത്യപ്രതിജ്ഞ ചെയ്ത് അംഗങ്ങള്‍

കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇനി പുതിയ ഭരണാധികാരികള്‍. സംസ്ഥാനത്തെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കുമുള്ള തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു. തിരുവനന്തപുരമുൾപ്പടെ 6 കോര്‍പ്പറേഷനുകളിൽ കൗണ്‍സിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുകയാണ്. ഇന്ന് രാവിലെ പത്തിനാണ് കോര്‍പ്പറേഷനുകള്‍ ഒഴികെയുള്ള തദ്ദേശ സ്ഥാപനങ്ങളിൽ സത്യപ്രതിജ്ഞ ആരംഭിച്ചത്. 11.30നുശേഷമാണ് കോര്‍പ്പറേഷനുകളിൽ സത്യപ്രതിജ്ഞ ആരംഭിച്ചത്.
തിരുവനന്തപുരം കോര്‍പ്പറേഷനിൽ മുതിർന്ന അംഗം കോൺഗ്രസിന്‍റെ ക്ലീറ്റസാണ് ആദ്യമായി ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ബിജെപി കൗണ്‍സിലര്‍ വിവി രാജേഷ്, ആര്‍ ശ്രീലേഖ അടക്കമുള്ളവരും സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന കയ്യിലേന്തിയാണ് കവടിയാര്‍ കൗണ്‍സിലര്‍ കെഎസ് ശബരീനാഥനും വൈഷ്ണ സുരേഷ് അടക്കമുള്ളവരും സത്യപ്രതിജ്ഞ ചെയ്തത്. ബിജെപി അംഗങ്ങളുടെ സത്യപ്രതിജ്ഞയെ മുദ്രാവാക്യം മുഴക്കിയാണ് പ്രവര്‍ത്തകര്‍ വരവേറ്റത്. തിരുവനന്തപുരം കോര്‍പ്പറേഷനിൽ ജനവിധി അട്ടിമറിക്കാനില്ലെന്നാണ് സിപിഎമ്മും കോൺഗ്രസും പറഞ്ഞത്. ക്രിയാത്മക പ്രതിപക്ഷമായി തങ്ങൾ കൗൺസിലിലുണ്ടാകുമെന്നും സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. കൊച്ചി, കൊല്ലം, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍ തുടങ്ങിയ കോര്‍പ്പറേഷനുകളിലും അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു.



