സ്തംഭിച്ച് കേരളം; കോഴിക്കോട്ട് അധ്യാപകരെയും കുട്ടികളെയും പുറത്താക്കി ഗേറ്റ് പൂട്ടി; കല്‍പ്പറ്റയില്‍ ബാങ്ക് പൂട്ടിച്ചു…

കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി ആഹ്വാനംചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് കേരളത്തില്‍ ബന്ദിന് സമാനമായി പുരോഗമിക്കുന്നു. കടമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസി ബസുകളും സര്‍വീസ് നടത്തുന്നില്ല. രാവിലെ ചിലയിടങ്ങളില്‍ ഓട്ടോറിക്ഷകള്‍ സര്‍വീസ് നടത്തിയെങ്കിലും എട്ടു മണിയോടെ ഭൂരിഭാഗവും നിരത്തുകളില്‍ നിന്ന് പിന്‍വാങ്ങി. ട്രെയിനുകളില്‍ സ്റ്റേഷനുകളില്‍ വന്നിറങ്ങുന്നവര്‍ വാഹനം കിട്ടാതെ വലഞ്ഞു. ഇരുചക്രവാഹനങ്ങളും സ്വകാര്യ കാറുകളും നിരത്തിലുണ്ട്. മെഡിക്കല്‍ ഷോപ്പുകള്‍ ഒഴിച്ചാല്‍ വ്യാപാര സ്ഥാപനങ്ങള്‍ എല്ലാം അടഞ്ഞു കിടക്കുകയാണ്.

കോഴിക്കോട് പണിമുടക്കു ദിനത്തില്‍ സ്‌കൂളിലെത്തിയ അധ്യാപകരെയും വിദ്യാര്‍ഥികളെയും പുറത്താക്കി ഗേറ്റുപൂട്ടി സിഐടിയു പ്രവര്‍ത്തകര്‍ കൊടി നാട്ടി. കോഴിക്കോട് കോയ റോഡ് ജിഎം യുപിഎസ് സ്‌കൂളില്‍ രാവിലെയാണ് സംഭവം. ഗേറ്റു സമരക്കാര്‍ പൂട്ടിയതോടെ അധ്യാപകര്‍ക്കു റോഡില്‍നില്‍ക്കേണ്ടിവന്നു. ഡയസ്‌നോണ്‍ പ്രഖ്യാപിച്ചതിനാല്‍ ശമ്പളം മുടങ്ങുമെന്ന് കരുതിയാണ് ജോലിക്കെത്തിയതെന്നും വിദ്യാഭ്യാസ വകുപ്പില്‍ വിവരം അറിയിച്ചതായും അധ്യാപകര്‍ പറഞ്ഞു. 13 അധ്യാപകരാണ് ജോലിക്കായി എത്തിയത്. സമരക്കാര്‍ ഇവരെ തടഞ്ഞതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് എത്തിയ പൊലീസ് ബലം പ്രയോഗിച്ച് സമരക്കാരെ നീക്കി

Related Articles

Back to top button