മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാൻ നാസയുടെ ചരിത്രപ്രധാന ദൗത്യം

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാൻ നാസയുടെ ചരിത്രപ്രധാനമായ ആർട്ടെമിസ് 2 (Artemis II) വിക്ഷേപണത്തിന് ഒരുങ്ങുന്നു. 1972-ലെ അവസാന അപ്പോളോ ദൗത്യത്തിന് ശേഷം മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ആദ്യ വിക്ഷേപണമാണിത്. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നാണ് നാസയുടെ ചാന്ദ്ര ദൗത്യം. ലോഞ്ച് കോംപ്ലക്സ് 39B-യിൽ നിന്ന് എസ്.എൽ.എസ് (SLS) റോക്കറ്റിലായിരിക്കും വിക്ഷേപണം നടക്കുക.
ഏപ്രിൽ ഒന്നിന് ഇന്ത്യൻ സമയം പുലർച്ചെ 3:24-ന് ആരംഭിക്കുന്ന രണ്ട് മണിക്കൂർ നീളുന്ന വിക്ഷേപണ വിൻഡോയാണ് ഇതിനായി നിശ്ചയിച്ചിരിക്കുന്നത്. കാലാവസ്ഥാ തടസ്സങ്ങളോ സാങ്കേതിക പ്രശ്നങ്ങളോ നേരിടുകയാണെങ്കിൽ, വിക്ഷേപണം ഏപ്രിൽ ആറ് വരെയുള്ള തൊട്ടടുത്ത ദിവസങ്ങളിലേക്ക് മാറ്റിവെക്കാൻ സാധ്യതയുണ്ട്.
നാല് ബഹിരാകാശ സഞ്ചാരികൾ ഉൾപ്പെട്ട സംഘമാണ് ആർട്ടെമിസ് 2 ദൗത്യം നയിക്കുക. റീഡ് വൈസ്മാൻ കമാൻഡറായും വിക്ടർ ഗ്ലോവർ പൈലറ്റായും സേവനമനുഷ്ഠിക്കും. മിഷൻ സ്പെഷ്യലിസ്റ്റുകളായ ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസൻ എന്നിവരും ഈ സംഘത്തിലുണ്ട്. ചന്ദ്രന്റെ പരിസരത്തേക്ക് യാത്ര ചെയ്യുന്ന ആദ്യ വനിതയായിരിക്കും കോച്ച്. ചന്ദ്രദൗത്യത്തിൽ പങ്കാളിയാകുന്ന ആദ്യത്തെ അമേരിക്കക്കാരനല്ലാത്ത വ്യക്തിയാകും ഹാൻസൻ. ഒരു ഫ്ളൈബൈ ദൗത്യമായതിനാൽ, ഈ സഞ്ചാരികളാരും ചന്ദ്രനിൽ ഇറങ്ങില്ല.
വിക്ഷേപണത്തിന് ഒരു മണിക്കൂർ മുമ്പ് തത്സമയ സംപ്രേഷണം ആരംഭിക്കും. വിക്ഷേപണത്തിനായുള്ള അന്തിമ തയ്യാറെടുപ്പും കൗണ്ട് ഡൗണും പ്രേക്ഷകർക്ക് തത്സമയം കാണാാം. നാസ പ്ലസ്, നാസ ടിവി എന്നീ പ്ലാറ്റ്ഫോമുകളിൽ വിക്ഷേപണത്തിന്റെ തത്സമയ സംപ്രേഷണം ഉണ്ടാവും. പരസ്യങ്ങളില്ലാതെ ഈ സംപ്രേഷണം കാണാം. യൂട്യൂബിലും തത്സമയ സ്ട്രീമിങ് ഉണ്ടാവും.
ആർട്ടെമിസ് 2 ദൗത്യം
ഭാവി ആർട്ടെമിസ് ദൗത്യങ്ങൾക്ക് വേണ്ടിയുള്ള സാങ്കേതിക സംവിധാനങ്ങളുടെ പരീക്ഷണമാണ് പത്ത് ദിവസം നീണ്ടു നിൽക്കുന്ന ആർട്ടെമിസ് 2 ദൗത്യം ലക്ഷ്യമിടുന്നത്. ഓട്ടോമേറ്റഡ് സംവിധാനങ്ങൾ തകരാറിലായാൽ അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കുന്ന മാന്വൽ പൈലറ്റിങ് സംവിധാനം, പുതിയ ലേസർ കമ്മ്യൂണിക്കേഷൻ സംവിധാനം ഉൾപ്പടെ ആദ്യ 24 മണിക്കൂറിനുള്ളിൽ സഞ്ചാരികൾ പരീക്ഷിക്കും. ശേഷം ബഹിരാകാശ വികിരണങ്ങൾ എങ്ങനെ സഞ്ചാരികളെ ബാധിക്കുന്നുവെന്ന വൈദ്യശാസ്ത്ര പഠനത്തിൽ സഞ്ചാരികൾ സ്വയം വിധേയരാവും. ഭൂമിയിലേക്ക് തിരിക്കും മുമ്പ് ഒരു തവണ ചന്ദ്രനെ ഓറിയോൺ പേടകം വലം വെക്കും. ഭൂമിയിൽ നിന്ന് 400171.43 കിമി ദൂരം ഈ ദൗത്യത്തിന് വേണ്ടി ദൗത്യ സംഘം സഞ്ചരിക്കും. ഭൂമിയിൽ നിന്ന് ചന്ദ്രനടുത്തേക്കും തിരിച്ചുമായി ആകെ 1102400.64 കിമീ ദൂരം പേടകം സഞ്ചരിക്കും. ഏപ്രിൽ പത്തോടെ പേടകം പസഫിക് സമുദ്രത്തിൽ വന്നിറങ്ങും.



