നിയമസഭാ തിരഞ്ഞെടുപ്പിൽ എന്ന് പറയാറായിട്ടില്ല; തൃത്താലയിൽ കഴിഞ്ഞ അഞ്ച് വർഷം ജനങ്ങൾക്ക് നിരാശ, വിടി ബൽറാം

നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ സ്ഥാനാർത്ഥിയാകുമോ എന്ന് പറയാറായിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് വി ടി ബൽറാം. തൃത്താലയിൽ കഴിഞ്ഞ 5 വർഷം ജനങ്ങൾക്ക് നിരാശ. തൃത്താല എംഎൽഎയും മന്ത്രിയുമായ എം ബി രാജേഷിന് മണ്ഡലത്തിലെ വികസന വിഷയങ്ങളിൽ കാര്യങ്ങളിൽ ഉദാസീനതയാണന്നും വി ടി ബൽറാം മാധ്യമങ്ങളോട് പറഞ്ഞു.
ഫണ്ട് അനുവദിച്ചാൽ അത് നടപ്പിലാക്കാനുള്ള കാലതാമസം ഉണ്ടെന്നും അധികാരം ഉണ്ടായിട്ട് പോലും എം ബി രാജേഷിന് തൃത്താലയുടെ വികസന കാര്യത്തിൽ താല്പര്യക്കുറവുണ്ടെന്നും വി ടി ബൽറാം കുറ്റപ്പെടുത്തി. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ പേരുകൾ ഒരു മാസം കൂടി കഴിഞ്ഞാലേ തീരുമാനമുണ്ടാകൂ. പാലക്കാട് ജില്ലയിൽ കോൺഗ്രസിന് ആറ് സീറ്റ് വരെ നേടാൻ സാധിക്കുമെന്നും വിടി ബൽറാം പറഞ്ഞു.
തിരഞ്ഞെടുപ്പിന് മുന്നോടിയായ കാര്യങ്ങൾ ആണ് കോൺഗ്രസിന് അകത്തു ഇപ്പോൾ നടക്കുന്നത്. സ്ഥാനാർഥി നിർണയം ചർച്ചകൾ നടന്നിട്ടില്ല. പാർട്ടി ഒന്നും പറയാറായിട്ടില്ല. കർഷകരുടെ പ്രശ്‌നങ്ങൾ ഉൾപ്പടെ പാലക്കാട് വലിയ ജനകീയ പ്രശ്‌നങ്ങൾ ഉണ്ടെന്ന് വിടി ബൽറാം പറഞ്ഞു. പട്ടാമ്പിയിൽ മുസ്ലിം ലീഗിന് സീറ്റ് വേണം എന്ന ആവശ്യം മുന്നണിക്കകത്ത് ചർച്ച ചെയ്‌തിട്ടില്ല . മുസ്ലിം ലീഗ് തെക്കൻ ജില്ലയിൽ പോലും ഇത്തവണ നല്ല പെർഫോമൻസ് കാഴ്ച്ച വച്ചിട്ടുണ്ട്. എല്ലാം ചർച്ച ചെയ്യുമെന്ന് വിടി ബൽറാം വ്യക്തമാക്കി.
അതേസമയം എകെ ബാലന്റെ മാറാട് കലാപ പരാമർശത്തിലും വിടി ബൽറാം പ്രതികരിച്ചു. മാറാട് പോലെ ഭീമപ്പള്ളി വാദം ഞങ്ങൾ ഉയർത്തിയിട്ടില്ലെന്നും മാറാട് സംഭവത്തിൽ സിപിഐഎം ബന്ധം ഉണ്ടെന്നും അദേഹം പറഞ്ഞു. ബിജെപി പോലും പറയാത്ത കാര്യങ്ങൾ സിപിഐഎം പറയുന്നു. തിരഞ്ഞെടുപ്പ് സമയത്ത് ഉള്ള ഇത്തരം പ്രസ്താവന അജണ്ടയുടെ ഭാഗം. നല്ല കമ്മ്യൂണിസ്റ്റുകാർക്ക് പോലും എതിർപ്പാണിതിനോടെന്ന് വിടി ബൽറാം കൂട്ടിച്ചേർത്തു.

