യു. പ്രതിഭയ്‌ക്കെതിരായ പരാമർശം… ഖേദം പ്രകടിപ്പിച്ച് മുസ്ലിം ലീഗ് നേതാവ് എ. ഇർഷാദ്

ആലപ്പുഴ: കായംകുളം എംഎല്‍എ യു പ്രതിഭയ്‌ക്കെതിരെ നടത്തിയ സ്ത്രീ വിരുദ്ധ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് മുസ്ലിം ലീഗ് നേതാവ് എ. ഇർഷാദ്. അത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലയെന്നും തൻ്റെ പ്രസം​ഗം പൂർണമായി കേൾക്കുന്ന ഒരാളും അങ്ങനെ ഒരു പ്രസ്താവന നടത്തിയിട്ടുണ്ടെന്ന് പറയില്ലെന്നും ഇർഷാദ് പറഞ്ഞു. കഴി‌ഞ്ഞ പത്ത് വർഷത്തെ എൽഡിഎഫ് കാലത്തെ ചെയ്തികളെ കുറിച്ച് സംസാരിച്ചു. അതിൻ്റെ ഒരു ഭാഗം മാത്രം അടർത്തിയെടുത്ത് ഒരു വാർത്തയാക്കി പ്രചരിപ്പിച്ചതാണെന്നും എ ഇർഷാദ് പറഞ്ഞു.

സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണ്. ഒരിക്കലും ബോധപൂർവ്വം സ്ത്രീവിരുദ്ധ പ്രചാരണങ്ങൾ നടത്തുന്ന ഒരാൾ അല്ല താൻ. പരാമർശം ഏതെങ്കിലും വിധത്തിൽ വിഷമം ഉണ്ടാക്കിയെങ്കിൽ നിർവ്യാജം ഖേദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പിൻ്റെ ഭാ​ഗമായി ഇത്തരം വാർത്തക​ൾ വരാറുണ്ട് അത്തരത്തിലുള്ള വാർത്തയായി മാത്രമേ ഇതിനെ കാണാൻ കഴിയുവെന്നും പരാജയ ഭീതി ഉണ്ടാകുമ്പോൾ കാണിക്കുന്ന പ്രവർത്തനങ്ങളാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

ശരീര അഴക് വില്‍പ്പന ചരക്കാക്കി തെരഞ്ഞെടുപ്പിനെ നേരിടുന്നു എന്നാണ് എ ഇര്‍ഷാദിന്റെ വിവാദ പ്രസ്താവന. വാക് ചാരുതയും വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയാണെന്നാണ് ഇര്‍ഷാദ് പറഞ്ഞത്. യുഡിഎഫ് മണ്ഡലം കണ്‍വെന്‍ഷന്‍ പ്രസംഗത്തില്‍ ആയിരുന്നു പരാമര്‍ശം. ‘രാഷ്ട്രീയ അധികാരം ഉപയോഗിച്ചുകൊണ്ട് എന്തും നടത്തും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് അവരുടെ മകന്‍ അകപ്പെട്ട കഞ്ചാവ് കേസില്‍ അവര്‍ എടുത്ത നിലപാട്. ആ നിലപാടിനെ ന്യായീകരിക്കുന്ന അമ്മയാണ് അവര്‍. ഒരു എംഎല്‍എയ്ക്ക് അഞ്ച് കോടി രൂപയാണ് ഒരു വര്‍ഷമുളള വിഹിതം.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ടിംഗ് വേറെ. കുറഞ്ഞത് ഒരുകോടി രൂപ അവര്‍ക്ക് ഒരു മണ്ഡലത്തില്‍ വിനിയോഗിക്കാന്‍ പറ്റും. ആ പണം ഉപയോഗിച്ചുകൊണ്ട് കായംകുളത്തിന്റെ നിലനില്‍പ്പിനായി ശ്രദ്ധേയമായ എന്താണ് കൊണ്ടുവന്നത്? 20 വര്‍ഷം മുന്‍പ് ഡിവൈഎഫ്‌ഐക്കാരന്‍ തച്ചടിയില്‍ പ്രഭാകരന്റെ വീട്ടിലേക്ക് കായംകുളം താലൂക്ക് ആക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് ചെയ്തിട്ടുണ്ട്. അത് കഴിഞ്ഞ് 20 വര്‍ഷക്കാലം സിപിഐഎം എംഎല്‍എമാര്‍ ഇവിടം ഭരിച്ചു. അതില്‍ 15 വര്‍ഷം എല്‍ഡിഎഫ് സര്‍ക്കാരായിരുന്നു. ഒരു ജനപ്രതിനിധി എന്ന നിലയില്‍ അവര്‍ക്ക് ഒന്നുംതന്നെ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല എന്ന പരമമായ യാഥാര്‍ത്ഥ്യം നില്‍ക്കുമ്പോഴാണ് വീണ്ടും അവരുടെ വാക് ചാതുരിയും ശരീര അഴകും വില്‍പ്പനയ്ക്ക് വെച്ചുകൊണ്ട് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോവുകയാണ്’ എന്നാണ് എ ഇര്‍ഷാദ് പറഞ്ഞത്.

Related Articles

Back to top button