സുഹൃത്തായ തൊഴിലാളിയെ കൊന്ന് മലിനജല ടാങ്കിൽ തള്ളി.. ഒടുവിൽ പിടിയിൽ….
പശ്ചിമ ബംഗാൾ സ്വദേശിയായ തൊഴിലാളിയെ സുഹൃത്ത് കൊന്ന് മലിനജല ടാങ്കിൽ തള്ളി. അഴുകിയ മൃതദേഹം സൂറത്ത്കലിലെ മലിനജല ശുദ്ധീകരണ ടാങ്കിനുള്ളിൽ കണ്ടെത്തി. മാൾഡ ജില്ലയിൽ രതുവ പറംപൂർ സ്വദേശി ഭൂദേവ് മണ്ഡലിന്റെ മകൻ മുകേഷ് മണ്ഡലാണ് (27) കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്ത് ലക്ഷ്മൺ മണ്ഡൽ എന്ന ലഖാനെ (30) പൊലീസ് അറസ്റ്റ് ചെയ്തു.
സൂറത്ത്കലിലെ മൂക് റോഹൻ എസ്റ്റേറ്റ് എന്ന ലേഔട്ടിൽ ദിവസ വേതന തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു കൊല്ലപ്പെട്ട യുവാവ്. ജൂൺ 24ന് രാത്രി ഒമ്പത് മണിയോടെ മുകേഷിനെ കാണാതായതായി പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജൂലൈ രണ്ടിന് സൂറത്ത്കൽ പൊലീസ് സ്റ്റേഷനിൽ മിസ്സിംഗ് കേസ് (ക്രൈം നമ്പർ 83/2025) രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ആഗസ്റ്റ് 21ന് മുകേഷിന്റെ അഴുകിയ മൃതദേഹം അയാൾ ജോലി ചെയ്തിരുന്ന അതേ എസ്റ്റേറ്റിലെ എസ്ടിപി (സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്) ടാങ്കിൽനിന്ന് കണ്ടെത്തി. മൃതദേഹം അഴുകിയ നിലയിലായിരുന്നുവെന്നും മനഃപൂർവം ഒളിപ്പിച്ചതാണെന്നും പൊലീസ് പറഞ്ഞു. ചേതൻ എന്ന പ്രദേശവാസിയിൽ നിന്നുള്ള സൂചനയുടെ അടിസ്ഥാനത്തിൽ ലഖാന് കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തി. പ്രത്യേക സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിൽ പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിലെ റാട്ടുവ പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു . ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.