യുഎഇയിൽ മലയാളികളുടെ വധശിക്ഷ നടപ്പാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്…
യുഎഇയിൽ വധശിക്ഷ നടപ്പാക്കപ്പെട്ട രണ്ട് മലയാളികളുടെ കാര്യത്തിൽ കൂടുതൽ വിവരം ലഭിക്കുന്നത് കാത്ത് പ്രവാസി സംഘടനകൾ. വധശിക്ഷ നടപ്പാക്കപ്പെട്ട തലശ്ശേരി സ്വദേശി മുഹമ്മദ് റിനാഷിന്റെയും പി.വി. മുരളീധരന്റെയും അന്ത്യകർമ്മങ്ങൾക്ക് സൗകര്യമൊരുക്കുമെന്ന് ഇന്നലെ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. കുടുംബങ്ങൾക്കൊപ്പം ഇക്കാര്യത്തിൽ അംഗീകൃത അസോസിയേഷനുകൾക്കും സാമൂഹ്യപ്രവർത്തകർക്കും കൂടി വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഇന്ത്യൻ പൗരനെ കൊലപ്പെടുത്തിയെന്ന കുറ്റത്തിനാണ് മുരളീധരന് വധശിക്ഷ വിധിച്ചത്. യുഎഇയിലെ ഇന്ത്യൻ എംബസിയും ഇതുവരെ അറിയിപ്പുകൾ ഒന്നും നൽകിയിട്ടില്ല. തലശ്ശേരി സ്വദേശി മുഹമ്മദ് റിനാഷ് യുഎഇ പൗരനെ കൊലപ്പെടുത്തിയെന്ന കേസിലാണ് അറസ്റ്റിലായത്. മുഹമ്മദ് റിനാഷ് മാനസിക വിഭ്രാന്തിയുള്ള വ്യക്തിയിൽ നിന്ന് സ്വന്തം ജീവൻ രക്ഷിക്കാൻ ശ്രമിക്കവേയാണ് സംഭവം നടന്നതെന്നും മുൻപൊരു കുറ്റകൃത്യത്തിലും പങ്കാളിയല്ലെന്നും ചൂണ്ടിക്കാട്ടി മാതാവ് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ നയതന്ത്ര ഇടപെടൽ കൊണ്ട് റിനാഷിൻ്റെ ജീവൻ രക്ഷിക്കാനായില്ല. യുപി സ്വദേശിയായ ഷഹ്സാദി ഖാൻ്റെ വധശിക്ഷ യുഎഇ നടപ്പാക്കിയതിന് പിന്നാലെയാണ് രണ്ട് മലയാളികളുടെ കൂടി വധശിക്ഷ നടപ്പാക്കിയെന്ന വിവരം പുറത്തുവന്നത്.