ജയേട്ടൻ എനിക്ക് ജ്യേഷ്ഠൻ.. എപ്പോളും ഒരു അനിയനെപോലെ ചേർത്തുനിർത്തും…
അന്തരിച്ച മലയാളത്തിന്റെ പ്രിയ ഭാവഗായകൻ പി ജയചന്ദ്രനെ ഓർത്ത് നടൻ മോഹൻലാൽ. ജയചന്ദ്രൻ ജ്യേഷ്ഠ സഹോദരൻ ആയിരുന്നുവെന്ന് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. അദ്ദേഹം മിക്കപ്പോഴും വീട്ടിൽ വരാറുണ്ടായിരുന്നുവെന്നും അമ്മയ്ക്ക് ഇഷ്ടമുള്ള ഗാനങ്ങൾ പാടി കേൾപ്പിക്കുമായിരുന്നുവെന്നും മോഹൻലാൽ പറയുന്നു.
എന്നും യുവത്വം തുളുമ്പുന്ന ഗാനങ്ങളിലൂടെ തലമുറകളുടെ ഭാവഗായകൻ ആയി മാറിയ ജയേട്ടൻ എനിക്ക് ജ്യേഷ്ഠ സഹോദരൻ തന്നെ ആയിരുന്നു. മഞ്ഞലയിൽ മുങ്ങിത്തോർത്തി വരുന്ന ഈ ശബ്ദം എല്ലാ മലയാളികളെയും പോലെ ഞാനും നെഞ്ചോടു ചേർത്തുപിടിച്ചു എല്ലാ കാലത്തും. വളരെ കുറച്ചു ഗാനങ്ങൾ മാത്രമേ എനിക്കുവേണ്ടി ജയേട്ടൻ സിനിമയിൽ പാടിയിട്ടുള്ളൂ എങ്കിലും അവയെല്ലാം ജനമനസ്സുകൾ ഏറ്റെടുത്തത് എൻ്റെ സൗഭാഗ്യമായി കരുതുന്നു. ശബ്ദത്തിൽ എന്നും യുവത്വം കാത്തുസൂക്ഷിച്ച, കാലാതീതമായ കാല്പനിക ഗാനങ്ങൾ ഭാരതത്തിന് സമ്മാനിച്ച പ്രിയപ്പെട്ട ജയേട്ടന് പ്രണാമം’, എന്നാണ് മോഹൻലാൽ കുറിച്ചത്.