‘മരിച്ചെന്ന് കരുതി റീത്ത് വെച്ച ദേശീയപാത യാഥാർത്ഥ്യമായിരിക്കുകയാണ്’..’ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ദേശീയപാത നിർമാണത്തിനായി സംസ്ഥാന സർക്കാർ ഫണ്ട് ചെലവഴിച്ചത് കേരളത്തിൽ മാത്രമാണ്’…
Minister Riyas Says the Construction of National Highway is Completed in December 2025
ദേശീയപാത 66 ഈ വർഷം ഡിസംബറോടെ പൂർത്തിയാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള നാഷണൽ ഹൈവേ നിർമാണം ഡിസംബറോടെ പൂർത്തീകരിക്കും. പൂർത്തിയാകുന്ന മുറയ്ക്ക് ഓരോ സ്ട്രെച്ചും തുറന്ന് കൊടുക്കും. ആദ്യം തുറന്ന് നൽകുക മലപ്പുറം സ്ട്രെച്ച് ആണെന്നും മന്ത്രി വ്യക്തമാക്കി.
മലപ്പുറം ജില്ലയിലാണ് കേരളത്തിൽ ആദ്യം നിർമാണം പൂർത്തിയാകുക എന്ന് മന്ത്രി പറഞ്ഞു. പിന്നീട് കോഴിക്കോടും പൂർത്തിയാക്കും, തൃശൂർ ചാവക്കാട് വരെ പ്രയാസമില്ലാതെ യാത്ര ചെയ്യാൻ പറ്റും. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ്, റവന്യൂ വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, തദ്ദേശ ഭരണവകുപ്പ്, വനം വകുപ്പ് എന്നീ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് യോഗം വിളിക്കാറുണ്ട്. ഫീൽഡുകൾ സന്ദർശിക്കാറുണ്ട്. നാഷണൽ ഹൈവേയുടെ ഒരോ സ്ട്രെച്ചിലും ഇറങ്ങി പരിശോധന നടത്താറുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ദേശീയപാത നിർമാണത്തിനായി സംസ്ഥാന സർക്കാർ ഫണ്ട് ചെലവഴിച്ചത് കേരളത്തിൽ മാത്രമാണെന്നും മന്ത്രി സൂചിപ്പിച്ചു. കേന്ദ്ര മന്ത്രിയും എൻഎച്ച്എഐയും കേരള സർക്കാർ എടുത്ത നടപടിയെ അഭിനന്ദിച്ചിട്ടുണ്ട്. മറ്റ് വികസനങ്ങൾക്ക് വേണ്ടി ചെലവഴിക്കേണ്ട തുകയാണ് ദേശീയപാത വികസനത്തിനായി ചലവഴിച്ചത്. വായ്പ പരിധി വെട്ടിക്കുറച്ചതിന് ശേഷം 12 കോടിരൂപ ചെലവഴിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.