മാലിന്യമുക്ത നവകേരളം പദ്ധതി.. അംബാസഡറാകാന്‍ എം ജി ശ്രീകുമാര്‍.. ‘വൃത്തി’ കോണ്‍ക്ലേവിലേയ്ക്കും ക്ഷണം…
സംസ്ഥാന തദ്ദേശ ഭരണ വകുപ്പിൻ്റെ മാലിന്യമുക്ത നവകേരളം പദ്ധതിയുടെ അംബാസഡറാകാൻ സന്നദ്ധത അറിയിച്ച് ഗായകൻ എം ജി ശ്രീകുമാർ.തദ്ദേശ വകുപ്പു മന്ത്രി എം ബി രാജേഷാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം 9 മുതല്‍ 13 വരെ തിരുവനന്തപുരത്ത് നടക്കുന്ന ‘വൃത്തി 2025’ ദേശീയ കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ എം ജി ശ്രീകുമാറിനെയും ക്ഷണിച്ചെന്ന് മന്ത്രി പറഞ്ഞു.ഏപ്രിൽ 9ന് മുഖ്യമന്ത്രി പിണറായി വിജയൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ഗവർണർ രാജേന്ദ്ര ആർലേക്കർ ഉദ്ഘാടനം ചെയ്യും.
എംജി ശ്രീകുമാറുമായി താന്‍ സംസാരിച്ചിരുന്നെന്ന് എം ബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. അന്ന് നടന്ന സംഭവം അദ്ദേഹം പറഞ്ഞു. മാത്രമല്ല, ഇക്കാര്യത്തില്‍ മാതൃകയെന്ന നിലയില്‍ മാലിന്യമുക്ത നവകേരളം പദ്ധതിയുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം അറിയിച്ചെന്ന് മന്ത്രി പറഞ്ഞു. തുടര്‍ന്നാണ് അദ്ദേഹത്തെ വൃത്തി കോണ്‍ക്ലേവിലേക്ക് ക്ഷണിച്ചത്.
അതേ സമയം, കുറച്ച് ദിവസങ്ങൾക്ക് മുൻപ് എം ജി ശ്രീകുമാറിൻ്റെ വീട്ടില്‍ നിന്ന് കായലിലേയ്ക്ക് മാലിന്യം വലിച്ചെറിഞ്ഞ ദൃശ്യങ്ങൾ പുറത്ത് വന്നത് വലിയ ചർച്ചയായിരുന്നു. അണ്ണാന്‍ കടിച്ച മാങ്ങ നിലത്ത് ചിതറിക്കിടന്നപ്പോള്‍ തന്റെ ജോലിക്കാരി പേപ്പറില്‍ പൊതിഞ്ഞ് കായലിലേയ്ക്ക് വലിച്ചെറിഞ്ഞതാണെന്നായിരുന്നു എം ജി ശ്രീകുമാറിൻ്റെ വിശദീകരണം. മാലിന്യം വലിച്ചെറിഞ്ഞത് തെറ്റാണ്. വീട് തന്റേതായതുകൊണ്ട് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും പിന്നീട് എം ജി ശ്രീകുമാര്‍ പറഞ്ഞു.



